ന്യൂഡൽഹി: ജനുവരിയിൽ നടക്കുന്ന ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ച് ആംആദ്മി പാർട്ടി. 'അഞ്ച് വർഷം നന്നായി പോയി, ലഗേ രഹോ കേജ്രിവാൾ (ഇനിയും കെജ്രിവാളിനോടൊപ്പം) ' എന്ന മുദ്രാവാക്യവുമായാണ് ആംആദ്മി പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുക.
പ്രചരണങ്ങൾ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ആംആദ്മി ആസ്ഥാനം പുതിയ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വെള്ളയും, നീലയും നിറങ്ങളിൽ നിന്നും മാറി പാർട്ടി കടുത്ത നിറങ്ങളാണ് ഇക്കുറി ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ 5 വർഷത്തെ നേട്ടങ്ങൾ വിവരിച്ച് ഡൽഹി സർക്കാർ റിപ്പോർട്ട് കാർഡ് പുറത്തിറക്കിയിട്ടുണ്ട്. ജനുവരി ഏഴ് വരെ റിപ്പോർട്ട് കാർഡിനെ മുൻനിറുത്തി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ജനങ്ങളോട് സംവദിക്കും.
സൗജന്യ വൈദ്യുതി, വെള്ളം, സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര തുടങ്ങി ജനപ്രീതി പിടിച്ച് പറ്റുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ കേജ്രിവാൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടപ്പാക്കി. അതിനാൽ ഇക്കുറി 70 ൽ 70 സീറ്റാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ 67 സീറ്റുകൾ നേടിയാണ് ആപ്പ് അധികാരത്തിലെത്തിയത്. ചില എം.എൽ.എമാരെ ബി.ജെ.പി ഒപ്പം കൂട്ടിയിരുന്നെങ്കിലും അതൊന്നും ഭരണത്തെ ബാധിച്ചിരുന്നില്ല.
ആപ്പിന്റെ സകല പ്രതീക്ഷയും കേജ്രിവാളിലാണ്. ഏത് വെല്ലുവിളികളെയും നേരിടാൻ ഈ കരുത്ത് മാത്രം മതി തങ്ങൾക്കെന്നാണ് പ്രവർത്തകർ പറയുന്നത്. ഫെബ്രുവരി 14നാണ് നിലവിലെ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുക.