കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസ് എറണാകുളം സി.ബി.ഐ കോടതി വിചാരണയടക്കമുള്ള നിയമ നടപടികൾക്കായി ഇന്നു പരിഗണിക്കും. അശ്ളീലദൃശ്യങ്ങളുടെ പകർപ്പ് ലഭിക്കണമെന്നാവശ്യപ്പെട്ട് കേസിൽ പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി തള്ളിയ സുപ്രീംകോടതി കേസിന്റെ വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് കോടതി ഇന്നു കേസ് പരിഗണിക്കുന്നത്. വനിതാജഡ്ജിയുടെ കോടതിയിൽ വിചാരണ നടത്തണമെന്ന നടിയുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി കേസ് സി.ബി.ഐ കോടതിയിലേക്ക് വിട്ടത്. വിചാരണ തുടങ്ങുന്നതിനു മുന്നോടിയായുള്ള കുറ്റം ചുമത്തുന്ന നടപടിക്കായി ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഇന്ന് ഹാജരാകണം. കുറ്റം ചുമത്തൽ പൂർത്തിയായാൽ സാക്ഷി വിസ്താരത്തിനുള്ള തീയതിയും പട്ടികയും തയ്യാറാക്കി പ്രതികൾക്ക് സമൻസ് നൽകും.
പൾസർ സുനിയാണ് കേസിലെ ഒന്നാംപ്രതി. നടിയുടെ അശ്ളീലദൃശ്യങ്ങൾ പകർത്തി നൽകാൻ നടൻ ദിലീപ് ക്വട്ടേഷൻ നൽകിയെന്നാണ് പ്രോസിക്യൂഷൻ കേസ്.