കൊച്ചി: പാറമടകളിൽ നിന്നുള്ള മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് നിരോധിച്ച് ജില്ലാ കളക്ടർ എസ്.സുഹാസ് ഉത്തരവിട്ടു. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ പാറമടകളിൽ നിന്നുള്ള മലിനജല വിതരണമാണ് ജില്ലാ മജിസ്ട്രേറ്റിന്റെ പ്രത്യേക പദവി ഉപയോഗിച്ച് കളക്ടർ നിരോധിച്ചത്. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. ഇത്തരത്തിൽ ജലവിതരണം നടത്തുന്ന ടാങ്കറുകൾ പിടിച്ചെടുക്കും. മലിനജലം വഹിച്ചെത്തുന്ന ടാങ്കർ ലോറികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനും നിരീക്ഷണം ശക്തമാക്കാനും ജില്ലാ ഹെൽത്ത് ഓഫീസറെ ചുമതലപ്പെടുത്തി. ഉത്തരവ് നടപ്പാക്കുന്നതിനുള്ള സാഹചര്യമൊരുക്കാൻ പൊലീസിന് നിർദ്ദേശം നൽകി.