വൈപ്പിൻ: ചെറുമത്സ്യത്തിന്റെ പേരിൽ മനപൂർവ്വം ഉദ്യോഗസ്ഥർ ബോട്ടുടമകളെ വേട്ടയാടുന്നുവെന്നാരോപിച്ച് മുനമ്പം മത്സ്യബന്ധന മേഖലയിൽ സമരം ആരംഭിച്ചു. ഫിഷറീസ് ഉദ്യോഗസ്ഥർ 'പുണർതം' എന്ന ബോട്ട് കസ്റ്റഡിയിൽ എടുത്ത് കടലിൽ കൂടി വൈപ്പിനിലേക്ക് കൊണ്ടുപോയി​.ഇമ്മാനുവൽ എന്ന ബോട്ട് കൂടി​ കസ്റ്റഡിയിൽ എടുക്കുവാൻ ശ്രമിച്ചതോടെ ബോട്ടുടമകളും തൊഴിലാളികളും പ്രതിഷേധി​ച്ചു.ഹാർബറിൽ ഹർത്താൽ പ്രഖ്യാപിച്ചു. പ്രതിഷേധ പ്രകടനവും നടത്തി.

മറൈൻ എൻഫോഴ്‌സ്‌മെന്റ ഉദ്യോഗസ്ഥരും ഫിഷറീസ് ഉദ്യോഗസ്ഥരും ബോട്ടുടമകളുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്യുകയാണെന്ന് അവർ ആരോപി​ച്ചു..മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി വിളിച്ച ചേർത്ത യോഗത്തിൽ ചെറു മീൻ 40 ശതമാനത്തിൽ കൂടുതലാണെങ്കിൽ മാത്രമേ നിയമ നടപടി സ്വീകരിക്കാവൂവെന്ന് തീരുമാനമുണ്ട്. . ഏത് ഹാർബറിൽ നിന്നാണോ നിയമം തെറ്റിച്ച് മീൻ പിടിച്ച ബോട്ടിനെ പിടികൂടുന്നത് ആ സ്ഥലത്ത് വെച്ചു തന്നെ മഹസർ തയ്യാറാക്കണമെന്നും തീരുമാനമുണ്ട്. ഉദ്യോഗസ്ഥർ ഇത് ലഘിക്കുകയാണെന്ന് ആരോപിച്ചു കൊണ്ടാണ് സമരത്തിലേക്ക് തിരിഞ്ഞത്. . പ്രതിഷേധയോഗത്തിൽ ബോട്ട് ഓണേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.പി. ഗിരീഷ്,കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.ജെ. ടോമി തരകൻസ് അസോസിയേഷൻ സെക്രട്ടറി കെ.ബി.രാജീവ്, സുധാസ് തായാട്ട്, സി.എസ്.ശൂലപാണി, പി.കെ.വിൻസി, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.