മൂവാറ്റുപുഴ: മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ എൽ.ഡി.എഫ് പിടിച്ചെടുത്തു. 2010-15 കാലയളവിൽ മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ ഭരണം യു.ഡി.എഫിനായിരുന്നു. കഴിഞ്ഞ നാല് വർഷമായി സംസ്ഥാനത്ത് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. മൂവാറ്റുപൂഴ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ആറുപേർ എൽ.ഡി.എഫ് പാനലിൽ നിന്നും നാല് പേർ യു.ഡി.എഫ്. പാനലിൽ നിന്നും വിജയിച്ചു. എൽ.ഡി.എഫിലെ ബാബു പോൾ എതിരില്ലാതെ നേരത്തേ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ എൽ.ഡി.എഫിന്റെ അംഗബലം ഏഴും യു.ഡി.എഫിന്റെ നാലുമായി.
പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘം ഭരണ സമിതി അംഗങ്ങളുടെ മണ്ഡലത്തിൽ എല്ലാ സീറ്റിലും എൽ.ഡി.എഫ് വിജയിച്ചു. അനിൽ ചെറിയാൻ, വി.കെ ഉമ്മർ, ജോളി ജോർജ്, ഇ.കെ സുരേഷ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
പട്ടികജാതി/പട്ടികവർഗ ഭരണസമിതി അംഗങ്ങളുടെ മണ്ഡലത്തിൽ ടി. ശിവദാസ്, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ ജീവനക്കാരുടെ മണ്ഡലത്തിൽ നിന്നും എൻ.എം കിഷോർ എന്നിവരാണ് എൽ.ഡി.എഫിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം ഒഴികെയുള്ള സംഘം ഭരണ സമിതി അംഗങ്ങളുടെ മണ്ഡലത്തിൽ പി.പി. എൽദോസ്, ക്ഷീര സഹകരണ സംഘം ഭരണ സമിതി അംഗങ്ങളുടെ മണ്ഡലത്തിൽ എബ്രഹാം തൃക്കളത്തൂർ,
വനിതാ ഭരണ സമിതി അംഗങ്ങളുടെ മണ്ഡലത്തിൽ കെ.വി. സരോജം, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളൊഴികെയുള്ള സംഘങ്ങളുടെ ജീവനക്കാരുടെ മണ്ഡലത്തിൽ നിന്നും ബിജു തങ്കപ്പൻ എന്നിവരാണ് യു.ഡി.എഫിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ.