മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ജല വിഭവ വകുപ്പിന്റെ വിവിധ പ്രദേശങ്ങളിലെ പഴകിയ കുടിവെള്ള പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി ജലവിഭവ വകുപ്പ് നിന്നും 3.60 കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. ഉന്നത നിലവാരത്തിൽ നവീകരണം നടക്കുന്ന മൂവാറ്റുപുഴപണ്ടപ്പിള്ളിആരക്കുഴകൂത്താട്ടുകുളം ലിംങ്ക് റോഡിലെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കുന്നതിന് ജലവിഭവ വകുപ്പിൽ നിന്നും 1.50കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴകൂത്താട്ടുകുളം റോഡ് ബിഎം ബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിനായി സെൻട്രൽ റോഡ്‌സ് ഫണ്ടിൽ നിന്നും 16കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിൽ കുടിവെള്ള വിതരണം നടത്തികൊണ്ടിരിക്കുന്ന റോഡിലെ കാലപ്പഴക്കം ചെന്ന എ.സി.പൈപ്പുകൾ നീക്കം ചെയ്ത് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കും. ഇതിന് ശേഷമാണ് റോഡ് നിർമ്മാണം ആരംഭിക്കുന്നത്. മാറാടിയിൽ നവീകരണം നടക്കുന്ന റോഡിലെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറുന്നതിന് 63 ലക്ഷം രൂപയും ജലവിഭവ വകുപ്പിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. നഗരസഭയിലെ ആശ്രമം ബസ്റ്റാന്റ് മുതൽ കിഴക്കേക്കര വരെയുള്ള റോഡിലെ ഇരുസൈഡിലേയും പഴയ പൈപ്പ് ലൈനുകൾ മാറ്റുന്നതിന് കിഫ്ബിയിൽ നിന്നും1.37 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിലൂടെയുള്ള എ.സി. പൈപ്പ് കാലപ്പഴക്കത്തെ തുടർന്ന് പൊട്ടുന്നത് മൂലം പ്രദേശത്ത് കുടിവെള്ളം മുടങ്ങുന്നത് പതാവായിരിക്കുകയാണ്. ഇതേ തുടർന്നാണ് റോഡിന്റെ ഇരുസൈഡിലേയും പഴകിയ പൈപ്പുകൾ മാറ്റി ഡി.ഐ പൈപ്പും, പി.വി.സി പൈപ്പുമാണ് ഇടുന്നത്. ഇതോടൊപ്പം തന്നെ മൂവാറ്റുപുഴ ജലസംഭരണിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ അറ്റകുറ്റപ്പണികൾക്കായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തിലെ നഗരസഭയിലും, വിവിധ പഞ്ചായത്തുകളിലും കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റി പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടന്നും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.