kallupalam-road
പായിപ്ര സ്‌ക്കൂള്‍പടി - കല്ലുപാലം റോഡ് തകര്‍ന്ന നിലയില്‍

മൂവാറ്റുപുഴ: പായിപ്ര സ്‌ക്കൂൾപടി കല്ലുപാലം റോഡ് നവീകരണം പാതിവഴിയിൽ നിലച്ചു. മുൻ എം.പി ജോയ്‌സ് ജോർജ്ജ് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 2.3 കോടി രൂപ റോഡ് നവീകരണത്തിനായി അനുവദിപ്പിച്ചിരുന്നത് .റോഡ് നിർമ്മാണത്തിൽ നടക്കുന്ന അപാകതകളെക്കുറിച്ച് നാട്ടുകാർ നിരവധി തവണ ചൂണ്ടിക്കാട്ടിയെങ്കിലും കോൺട്രാക്ടർ ഇതൊന്നും പരിഗണിക്കാൻ തയ്യാറായില്ല . പരാതി കൊടുത്ത നാട്ടുകാരെ പാഠം പഠിപ്പിക്കുമെന്ന് വാശിയിലാണ് കോൺട്രാക്ടർ . ടാറിംഗ് ചെയ്ത് റോഡിലൂടെ പരാതിപറഞ്ഞ നാട്ടുകാർ സഞ്ചരിക്കേണ്ടതില്ല എന്നാണ് കോൺട്രാക്ടർ പറയുന്നത്. അതുകൊണ്ടാണ് റോഡിന്റെ പകുതി ഭാഗം കാൽനട യാത്ര പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. എക്‌സിക്യൂട്ടിവ് എൻജിനിയർ, അസിസ്റ്റന്റ് എക്‌സി. എൻജിനിയർ, അസി. എൻജിനിയർ എന്നിവരുടെ മുന്നിൽ പരാതിയുമായി ചെല്ലുന്നവരോട് അവർ നിസാഹയത പുലർത്തുകയാണ്. പായിപ്ര സ്‌ക്കൂൾപടിയിൽ നിന്ന് ആരംഭിച്ച് കല്ലൂപാലം വഴി രായമംഗലം, അശമന്നൂർ, പായിപ്രപഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായ ത്രിവേണിയിൽ എത്തുന്ന റോഡ് ഏകദേശം 30 വർഷങ്ങൾക്കു മുമ്പ് നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടാക്കിയതാണ്.

റോഡ് നിർമ്മാണത്തിൽ അപാകത

2.200 കി.മീറ്റർ ദൂരം ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്ത് നവീകരിക്കുന്നതിനാണ് പദ്ധതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ റോഡ് നിർമ്മാണം ആരംഭിച്ചതോടെ പരാതികളുമായി നാട്ടുകാരും രംഗത്തെത്തി. റോഡ് നിർമ്മാണത്തിൽ നാട്ടുകാർ നിരവധി അപാകതകൾ ചൂണ്ടികാട്ടിയിരുന്നു. റോഡ് നിർമ്മാണത്തിലെ അപാകതകളെ കുറിച്ച് സംസാരിക്കുവാൻ പോലും കോൺട്രാക്ടർ തയ്യാറായില്ല. നിലവിൽ ഉണ്ടായിരുന്ന 2.200 കിലോമീറ്റർ റോഡിന്റെ ഒരു കിലോമീറ്റർ ദൂരം മാത്രം ടാറിംഗ് പൂർത്തിയാക്കിയ ശേഷം ബാക്കിവരുന്ന ദൂരം അത്രയും മെറ്റൽ വിരിച്ചിട്ടിരിക്കുകയാണ്.

റോഡ് സഞ്ചാരയോഗ്യമല്ല

മാസങ്ങളായി വിരിച്ചിട്ടിരിക്കുന്ന മെറ്റൽ ഇളകി നിരന്നു കിടക്കുന്നതിനാൽ കാൽനട യാത്രയും, വാഹനയാത്രയും ദുസഹമായിരിക്കുകയാണ്. റോഡ് നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടികാട്ടി നാട്ടുകാർ പരാതി നൽകിയതോടെ പരിശോധിക്കുന്നതിനായി ഡൽഹിയിൽ നിന്ന് പരിശോധന സംഘം എത്തിയിരുന്നു.

ഭീമൻ ചവുട്ടിപാറ ഹരിജൻ സെറ്റിൽമെന്റ് കോളനി, ത്രീവേണി യാക്കോബായ പള്ളി, ഐഎൽഎം എൻജിനീയറിംഗ് കോളേജ്, കല്ലിൽ ഗുഹാക്ഷേത്രം, ആറളി കാവ്, നെല്ലിമോളം, മരോട്ടികടവ്, കീഴില്ലം ,പെരുമ്പാവൂർ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തി ചേരാനും കഴിയുന്ന റോഡാണ് സഞ്ചാര യോഗ്യമല്ലാതാക്കിയിരിക്കുന്നത്. നിലവിലെ എം.പി.ഡീൻ കുര്യാക്കോസ് വിഷയത്തിൽ ഇടപെടണമെന്നും, റോഡ് നിർമ്മാണം പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.