onion

കോലഞ്ചേരി/കൊച്ചി: അടുക്കള ബഡ്‌ജറ്റിനെ താളംതെറ്രിച്ച് കുതിച്ചുയർന്ന സവാളവില മെല്ലെ താഴെയിറങ്ങുന്നു. രാജ്യത്തെ പ്രമുഖ ഉത്പാദക സംസ്ഥാനങ്ങളായ മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിതരണം ഉയർന്നതാണ് വില താഴാൻ കാരണം.

രാജ്യത്തെ ഏറ്റവും വലിയ ഉള്ളി മൊത്തവില വിപണിയായ നാസിക്കിലെ ലാസൽഗാവിൽ ഇന്നലെ ഹോൾസെയിൽ വില കിലോയ്ക്ക് 41 രൂപയിലേക്ക് താഴ്‌ന്നു. ഡിസംബർ ഏഴിന് ഇവിടെ വില 71 രൂപയായിരുന്നു. മഴക്കെടുതിയെ തുടർന്ന് ഈ സംസ്ഥാനങ്ങളിൽ വിളവ് നശിച്ചതാണ് വില കത്തിക്കയറാൻ കാരണം. കിലോയ്ക്ക് 200 രൂപവരെയായിരുന്നു രാജ്യത്തിന്റെ പലഭാഗങ്ങളിലും ഏതാനും നാളുകൾക്ക് ചില്ലറവില.

മഴ ശമിച്ച്, ഉത്പാദനം വീണ്ടും മെച്ചപ്പെട്ടതോടെ വില കുറയുകയാണ്. ഇന്നലെ റീട്ടെയിൽ വില 80 മുതൽ 140 രൂപവരെയായി താഴ്‌ന്നു. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിൽ ഇന്നലെ വില്‌പന 100-120 രൂപ നിരക്കിലായിരുന്നു. വരും നാളുകളിൽ സവാള വരവ് കൂടുമെന്നും ജനുവരിയോടെ മൊത്തവില കിലോയ്ക്ക് 20-25 രൂപവരെയായി താഴുമെന്നുമാണ് ലാസൽഗാവിലെ വ്യാപാരികൾ പറയുന്നത്. ഇത്, റീട്ടെയിൽ വില കേരളത്തിൽ അടുത്തമാസാദ്യം 50 രൂപയ്ക്ക് താഴെയെത്താൻ സഹായകമാകും.

വില കുറയ്ക്കാൻ

വിദേശിയും

ഉത്‌പാദനം വീണ്ടും മെച്ചപ്പെട്ടതോടെ മാർക്കറ്റുകളിലേക്ക് സവാള വണ്ടികൾ കൂടുതലായി എത്തി തുടങ്ങിയിട്ടുണ്ട്. വില കുറയ്ക്കാൻ വിദേശ സവാളകളും വിപണിയിലെത്തി. നിലവാരവും സ്വാദും കുറവായതിനാൽ ഇവയ്ക്ക് ഡിമാൻഡ് മോശമാണ്. എങ്കിലും, ഇവ വിപണിയിലെത്തിയത് വില താഴാൻ സഹായകമായിട്ടുണ്ട്.

₹41

ഇന്ത്യയിലെ ഏറ്റവും വലിയ സവാള മൊത്തവില വിപണിയായ നാസിക്കിലെ ലാസൽഗാവിൽ ഇന്നലെ വില കിലോയ്ക്ക് 41 രൂപ. ഡിസംബർ ഏഴിന് വില 71 രൂപയായിരുന്നു.

₹100

ഉത്‌പാദനവും വിതരണവും ഉയർ‌ന്നതോടെ, സവാളയുടെ റീട്ടെയിൽ വിലയും കുറയുന്നു. കഴിഞ്ഞമാസം 180-200 രൂപവരെ ഉയർന്ന വില ഇപ്പോൾ 100-140 രൂപവരെയായിട്ടുണ്ട്.

₹25

ജനുവരിയോടെ മഹാരാഷ്‌ട്ര, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വിപണിയിൽ കൂടുതൽ സവാളയെത്തും. ഇത് മൊത്തവിലയെ കിലോയ്ക്ക് 20-25 രൂപയിലേക്ക് താഴ്‌ത്തുമെന്നാണ് വിലയിരുത്തൽ.