r-hari-

അറിവിന്റെയും അനുഭവങ്ങളുടെയും കരുത്താണ് ആർ. ഹരി എന്ന മുതിർന്ന ആർ.എസ്.എസ് പ്രചാരകന്റെ മികവ്. 25 ലേറെ പുസ്തകങ്ങൾ, പത്തു ഭാഷകളിൽ പ്രാവീണ്യം, നൂറുകണക്കിന് പ്രഭാഷണങ്ങൾ... നവതി പിന്നിടുമ്പോഴും അദ്ദേഹത്തിന് വിശ്രമമില്ല.

കേരളത്തിൽ നിന്ന് ആർ.എസ്.എസിന്റെ തലപ്പത്തെത്തിയ ആദ്യത്തെ പ്രചാരകനാണ് പ്രവർത്തകർ ഹരിയേട്ടൻ എന്ന് വിളിക്കുന്ന രംഗഹരി. ആർ.എസ്.എസിന്റെ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖ്. നിരോധനക്കാലത്ത് സംസ്ഥാനത്ത് ആർ.എസ്.എസിനെ നയിച്ച അദ്ദേഹം ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്. പതിമൂന്നാം വയസിൽ ആരംഭിച്ച സംഘപ്രവർത്തനം കഴിഞ്ഞ ഒമ്പതിന് 90 വയസ് പിന്നിട്ടെങ്കിലും അദ്ദേഹം തുടരുകയാണ്.

എറണാകുളം ടി.ഡി ക്ഷേത്രത്തിന് സമീപം രംഗഷേണായിയുടെയും പത്മാവതിയുടെയും മകനായാണ് ജനനം. ക്ഷേത്രത്തിന് സമീപം കളിച്ചുനടക്കുന്ന കാലത്താണ് മഹാരാഷ്ട്രയിൽ നിന്നുള്ള പ്രചാരകൻ ചിഞ്ചോൽക്കർ ആർ.എസ്.എസ് ശാഖ ആരംഭിക്കാൻ സമീപിക്കുന്നത്. അദ്ദേഹത്തിന്റെ സംസാരമാണ് തന്നെ ആകർഷിച്ചതെന്ന് ഹരി പറയുന്നു. പത്തു, പതിനഞ്ചുപേർ ചേർന്ന് ശാഖ രൂപീകരിച്ചു. പതിമൂന്ന് വയസാണന്ന്.

ശാഖയിലെ പതിവ് പങ്കാളിത്തവും വായനയിലൂടെ കൂടുതൽ വിവരങ്ങൾ അറിയുകയും ചെയ്തതോടെ താല്പര്യം വർദ്ധിച്ചു. ഇന്ത്യൻ സംസ്കാരം, തത്വചിന്ത തുടങ്ങിയവ വിശദമായി മനസിലാക്കി. സ്വാമി ആഗമാനന്ദ വഴികാട്ടിയുമായി.

മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം നേടിയതോടെ പൂർണസമയ ആർ.എസ്.എസ് പ്രവർത്തകനായി. വടക്കൻ പറവൂരിൽ പ്രചാരകനായി തുടക്കം കുറിച്ചു. മഹാത്മാഗാന്ധി വധത്തിനുശേഷം ആർ.എസ്.എസിനെ നിരോധിച്ചപ്പോൾ ഹരി അറസ്റ്റിലായി. കണ്ണൂരിലെ ജയിലിലാണ് പാർപ്പിച്ചത്. അവിടുത്തെ ലൈബ്രറി ഉപയോഗിച്ച് കൂടുതൽ അറിവ് നേടാൻ ജയിൽവാസക്കാലം വിനിയോഗിച്ചു. പുറത്തിറങ്ങിയെങ്കിലും ആർ.എസ്.എസ് പ്രവർത്തനം എളുപ്പമായിരുന്നില്ല. പലതവണ പൊലീസ് അറസ്റ്റു ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് രാജ്യം മുഴുവൻ സഞ്ചരിച്ച് പ്രവർത്തിച്ചു.

1982 ൽ അദ്ദേഹം അഖിലേന്ത്യാ പ്രചാരകനായി. സംഘത്തിന്റെ പ്രവർത്തനം വിപുലവും ജനകീയവും എല്ലാ വിഭാഗങ്ങളെയും ആകർഷിക്കുന്നതുമാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. 1990 ൽ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖുമായി. ആർ.എസ്.എസിന്റെ ആശയങ്ങൾ കൂടുതൽ മേഖലകളിൽ എത്തിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. ഭാരതീയ ശിക്ഷാ മണ്ഡൽ, വിദ്യാഭാരതി, അജതി സാഹിത്യ പരിഷത്ത് തുടങ്ങിയവയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചു.

ഹിന്ദുസമൂഹത്തിലെ ജാതിവ്യവസ്ഥയ്ക്കെതിരെ ആർ.എസ്.എസ് നിലപാട് സ്വീകരിച്ചതിലും ആർ. ഹരിയുടെ പങ്കുണ്ടായിരുന്നു. 1973 ൽ പൂനെയിലെ യോഗത്തിലാണ് ജാതിനിരാകരണം, സമുദായ പരിഷ്കരണം, സേവാപ്രവർത്തനം തുടങ്ങിയവ ആർ.എസ്.എസ്. തീരുമാനിച്ചത്.

ഡോ. ഹെഡ്ഗേവാർ ജന്മശതാബ്ദി ഉൾപ്പെടെ നിരവധി ആഘോഷങ്ങളും പരിപാടികളും സേവനപ്രവർത്തനങ്ങളും സംഘടിപ്പിച്ചതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു.

പുസ്തകങ്ങൾ വായിച്ചുതുടങ്ങിയ അദ്ദേഹം പുതുതലമുറയുടെ ഇ വായനയെയും ഇഷ്ടപ്പെടുന്നു. ഏത് നവീന ആശയങ്ങളെക്കുറിച്ചും ലളിതമായും കൗതുകം ജനിപ്പിക്കുന്ന വിധത്തിലും എഴുതാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. രചനയിൽ മാത്രമല്ല, പ്രഭാഷണത്തിലും അനായാസം കേൾവിക്കാരെ പിടിച്ചിരുത്താൻ അദ്ദേഹത്തിന് കഴിയുന്നു. പുസ്തകങ്ങൾ വായിക്കുകയല്ല, പഠിക്കുകയാണ് തന്റെ രീതിയെന്ന് അദ്ദേഹം പറയുന്നു.

വായിക്കുമ്പോൾ കുറിപ്പുകൾ എഴുതുന്നതും ശീലമാണ്. ശ്രദ്ധേയമായ ഭാഗങ്ങൾ പുസ്തകങ്ങളിൽ പെൻസിൽ കൊണ്ട് രേഖപ്പെടുത്തും. യാത്രകൾ, കാത്തിരിപ്പുസമയം എന്നിവയെല്ലാം വായനയ്ക്ക് വിനിയോഗിക്കും. എഴുത്തിന് പ്രത്യേക ഒരുക്കങ്ങളില്ല. എഴുത്ത് തനിയെ വരുന്നതാണ്, ഇടയ്ക്കു നിറുത്തിയാലും തുടർച്ച ലഭിക്കാൻ വിഷമമില്ല. ആർ.എസ്.എസിന് പുറത്തും ബന്ധങ്ങൾ അദ്ദേഹം സൂക്ഷിച്ചിരുന്നു.

പ്രചാരകനായി 1992 മുതൽ 2005 വരെ പ്രവർത്തിച്ചതിനിടെ നിശ്ചയിച്ച ഒരു പരിപാടിയിൽ പോലും പങ്കെടുക്കാതെയിരുന്നിട്ടില്ല. അഞ്ചു ഭൂഖണ്ഡങ്ങളിലും ആർ.എസ്.എസ് പ്രചാരണവുമായി അദ്ദേഹം പോയിട്ടുണ്ട്. ഗുരുജി ഗോൾവക്കർ ഉൾപ്പെടെ അഞ്ച് ആർ.എസ്.എസ് മേധാവികൾക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചു.

നവതിയുടെ നിറവിലും ജീവിതത്തിൽ ചിട്ടയും അച്ചടക്കവും പുലർത്താൻ മടിക്കാറില്ല. പുലർച്ചെ അഞ്ചിന് എഴുന്നേൽക്കും. ഏതാത്മതാസ്ത്രോത്രം ചൊല്ലി തുടക്കം. തുടർന്ന് ചായ കുടി. പിന്നീട് പത്രവായന. കുളി, ജപം, 40 മനിറ്റ് പ്രാർത്ഥന. 9.30 മുതൽ 12 വരെ വായന, പഠനം. 12.30 ഭക്ഷണം കഴിച്ച് വിശ്രമം. രണ്ടു മുതൽ പഠനം. 5.30 ന് ശാഖയിൽ പോകും. കുറച്ചുനേരം നടത്തം. വീണ്ടും രാത്രി പത്തു വരെ വായനയും പഠനവും.