കൊച്ചി: വൈറ്റില ഫ്ളൈഓവർ നിർമ്മാണം ദ്രുതഗതിയിലായി. മാർച്ചിനു മുമ്പേ ഗതാഗതത്തിന് തുറന്നുകൊടുക്കുവാനുള്ള തീവ്രശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പും എൻജിനിയർമാരും തൊഴിലാളികളും.

മുപ്പതോളം തൊഴിലാളികൾ രാപകൽ വ്യത്യാസമില്ലാതെ ജോലിചെയ്യുന്നു.

വെറ്റിലയിൽ മെട്രോയ്ക്ക് താഴെയുള്ള സെൻട്രൽ സ്പാനിന്റെ ഗർഡറുകളുടെ പണി അതിവേഗം പുരോഗമിക്കുന്നു. പാലത്തിന്റെ മദ്ധ്യത്തിലെ 20 ഗർഡറുകളിൽ പത്തെണ്ണം സ്ഥാപിച്ചു. ബാക്കിയുള്ളവയും ഈ മാസം തന്നെ സ്ഥാപിക്കും. ഗർഡറുകൾ സ്ഥാപിച്ചുകഴിഞ്ഞാൽ അപ്രോച്ച് റോഡ് ഒഴിച്ചുള്ളവയുടെ നിർമ്മാണം ജനുവരി ആദ്യം തന്നെ പൂർത്തീകരിക്കും.

സുബ്രഹ്മണ്യ ക്ഷേത്രഭാഗത്തെ അപ്രോച്ച് റോഡിന്റെ പണി അന്തിമഘട്ടത്തിലാണ് . അതുപോലെയാണ് വെെറ്റില പാലത്തിന്റെ സമീപത്തെ അപ്രോച്ച് റോഡിന്റെ പണിയും. ജനുവരിയിൽ രണ്ട് അപ്രോച്ച് റോഡുകളും പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ.

# കുടിശിക ലഭിച്ചു

കരാറുകാർക്ക് സർക്കാരിൽ നിന്ന് കിട്ടാനുള്ള അഞ്ച് കോടിയിൽപ്പരം രൂപ കിട്ടിയതോടെ പ്രധാന പണികളെല്ലാം വേഗത്തിലായി.

# പണി ഇതുവരെ

പാലാരിവട്ടം ഭാഗത്ത് 30 സ‌്പാനുകൾ സ്ഥാപിച്ചു. 30 പൈൽ ക്യാപ്പുകൾ പൂർത്തിയായി. 700 മീറ്റർ ഫ്ളൈഓവറി​ന്റെ മദ്ധ്യത്തിലെ സ്പാനിന് 40 മീറ്റർ ഉയരം. ഫ്ളൈഓവറിന്റെ വീതി 27.2 മീറ്റർ.

# ഫണ്ട് നൽകുന്നത് കിഫ്ബി. മേൽനോട്ടം: പൊതുമരാമത്ത്‌ ചീഫ്‌ എൻജിനിയർ, എക്‌സിക്യൂട്ടിവ്‌ എൻജിനിയർമാർ

# ചെലവ് : 78 കോടി. പണി പൂർത്തിയായത് 75 ശതമാനം ആകെ ഗർഡറുകൾ 116. സ്ഥാപിച്ചത് 104. പൈലുകൾ 140 തൂണുകൾ 34

നേരത്തെ പൂർത്തി​യാക്കും

# വൈറ്റില ഫ്ളൈഓവർ നിർമ്മാണം സൂക്ഷ്‌മ നിരീക്ഷണത്തിലാണ്. പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നത്. ഉയരമുള്ള കണ്ടെയ്നർ ലോറികൾക്കുവരെ കടന്നുപോകാൻ സാധിക്കുന്ന രീതിയിലുള്ള ക്ലിയറൻസ് പാലത്തിനും മെട്രോ ഗാർഡറിനും ഇടയിലുണ്ട്. ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡം അനുസരിച്ച് 5.5 മീറ്റർ അകലമാണ് വേണ്ടത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പാലം പണി പൂർത്തിയാക്കുന്നത്. മഴ ഏതാണ്ട് മാറിയതോടെ ഉദ്ദേശിച്ചതിലും നേരത്തെപണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

എെസക്ക് വർഗീസ്, സൂപ്രണ്ടിംഗ് എൻജിനിയർ ദേശീയപാത വിഭാഗം