തൃക്കാക്കര : തമ്മനം പുല്ലേപ്പടി റോഡ് വികസനത്തിനായി വിശദ പദ്ധതിരേഖ തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തോട് പ്രിൻസിപ്പൽ സെക്രട്ടറി ആർ.കെ സിംഗ് നിർദ്ദേശിച്ചു. റോഡ് സന്ദർശിച്ച പ്രിൻസിപ്പൽ സെക്രട്ടറി റോഡ് വികസനം അത്യാവശ്യമാണെന്ന് വിലയിരുത്തി.
കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പത്മ ജംഗ്ഷൻ മുതൽ ബൈപ്പാസ് വരെയുള്ള കൊച്ചിൻ കോർപ്പറേഷന്റെ നിലവിലുള്ള റോഡും ഇതുവരെ റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമിയും ഉപാധികളില്ലാതെ പി.ഡബ്ല്യു.ഡിക്ക് വിട്ടുനൽകാൻ കൊച്ചിൻ കോർപ്പറേഷൻ അധികൃതരോട് ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് എറണാകുളം, ഇളംകുളം വില്ലേജുകളിൽ സർവ്വേ പൂർത്തിയായിട്ടുണ്ട്. റോഡ് വികസനത്തിനായുള്ള വിശദപദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള ചെലവ് കേരള റോഡ്‌സ് ഫണ്ട് ബോർഡ് വഹിക്കും.
യോഗത്തിൽ പങ്കെടുത്ത പി. ടി തോമസ് എം.എൽ.എ റോഡിന്റെ പേര് എം.ജി റോഡ് തമ്മനംബൈപാസ് റോഡ് എന്ന് മാറ്റി ഇനിയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ചു. ജില്ലാ കളക്ടർ എസ്. സുഹാസ്, ഡെപ്യൂട്ടി കളക്ടർ എം.വി സുരേഷ്‌കുമാർ, കേരള റോഡ്‌സ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സ്ഥലമേറ്റെടുക്കലിന് ചെലവ് 300 കോടി രൂപ

7 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്