 പ്രതിഷേധക്കാരായ നൂറുക്കണക്കിനാളുകളെ അറസ്‌റ്റ് ചെയ്‌ത് നീക്കി

കൊച്ചി: പുതുവൈപ്പിൽ ഐ.ഒ.സി.യുടെ എൽ.എൻ.ജി. ടെർമിനൽ നിർമ്മാണത്തിനെതിരെ നിരോധനാജ്ഞ ലംഘിച്ച് ജനകീയ സമരസമിതി മാർച്ച് നടത്തി. മൈക്കിലൂടെയുള്ള മുന്നറിയിപ്പ് പ്രതിഷേധക്കാർ ലംഘിച്ചതോടെ നൂറുക്കണക്കിനാളുകളെ ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. പിന്നീട് വിട്ടയച്ചു.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് മാർച്ച് തുടങ്ങിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. പ്രതിഷേധക്കാരെ സ്വകാര്യ എ.സി ബസുകളിലാണ് അറസ്‌റ്റ് ചെയ്‌ത് കളമശേരി എ.ആർ. ക്യാമ്പിലേക്ക് മാറ്റിയത്.

മാർച്ചിന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ, സമരിസമിതി ചെയർമാൻ എം.ബി. ജയഘോഷ്, കൺവീനർ മുരളി, പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. സിജോയ് കുരിശുമൂട്ടിൽ, റെൻസിറ്റ, പഞ്ചായത്തംഗങ്ങളായ സി.ജി. ബിജു, ശ്രീദേവി രാജു തുടങ്ങിയവർ നേതൃത്വം നൽകി.
രണ്ടരവർഷം മുമ്പ് സമരത്തെ തുടർന്ന് നിർത്തി വെച്ച ടെർമിനൽ നിർമ്മാണം ദിവസങ്ങൾക്ക് മുമ്പാണ് പുനരാരംഭിച്ചത്.

പദ്ധതി പ്രദേശമടക്കം എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 10 വാർഡുകളിൽ നിരോധനാജ്ഞ നിലവിലുണ്ട്. ഇത് ബാധകമല്ലാത്ത പഞ്ചായത്ത് ആഫീസിനെതിർവശം സത്യാഗ്രഹ സമരവും നടക്കുന്നുണ്ട്. സമരം തുടരുമെന്ന് സമരസമിതി വ്യക്തമാക്കി.