മൂവാറ്റുപുഴ: അതിഥി തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ആവാസ് ഇൻഷ്വറൻസ് പദ്ധതിക്ക് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി വികസനസമിതി അംഗങ്ങളായ സജി ജോർജ്, ടി.ചന്ദ്രൻ, നജ്‌ല ഷാജി, മൂവാറ്റുപുഴ എ.എൽ.ഒ പ്രവീൺ ശ്രീധർ, ചിയാക് ജില്ലാ പ്രോഗ്രാം ഓഫീസർ അജാസ് തുടങ്ങിയവർ പങ്കെടുത്തു. നിലവിൽ ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അതിഥി തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷ ലഭിക്കുക. പദ്ധതിപ്രകാരം 25000രൂപ സൗജന്യ ചികിത്സയും, അപകടം മൂലം ഉണ്ടാകുന്ന അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയുടെ അപകട മരണ ഇൻഷ്വറൻസും പദ്ധതി മുഖേന ലഭ്യമാക്കും. ആവാസ് കാർഡുള്ള ഗുണഭോക്താക്കൾക്ക് തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികൾ മുഖേനയും, ആവാസ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള സ്വകാര്യ ആശുപത്രികൾ മുഖേനയും ചികിത്സ തേടാവുന്നതാണ്.