കിഴക്കമ്പലം: കനാലിൽ വെള്ളമില്ലാതായതോടെ കർഷകർ ദുരിതത്തിൽ. കനാലിലെ വെള്ളം വറ്റി വരണ്ടതോടെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു. അതോടെ ശുദ്ധജലവും മുടങ്ങുന്ന അവസ്ഥയിലാണ്. ഒരു വർഷത്തോളമായി നീരൊഴുക്ക് നിലച്ചതോടെ കനാലിൽ മാലിന്യ കൂമ്പാരമാണ്. കുപ്പികളും, പ്ലാസ്റ്റിക്കും വലിച്ചെറിയുന്നതു മൂലം കനാലിൽ കുപ്പിച്ചില്ലുകൾ നിറഞ്ഞു. വീട്ടിലെ മാലിന്യങ്ങൾ തള്ളുന്ന മാലിന്യത്തൊട്ടിയായും കനാൽ മാറി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കനാൽ ശുചീകരിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രളയം കഴിഞ്ഞതോടെ പെരിയാർവാലി കനാലുകളിൽ ചെളി അടിഞ്ഞിട്ടുണ്ട്. ഒട്ടേറെ സ്ഥലങ്ങളിൽ കനാൽ തകരുകയും ചെയ്തു. അറ്റകുറ്റപ്പണികൾ പൂർത്തിയായി വരികയാണ് അതിനിടയിലാണ് വേനലിന്റെ കാഠിന്യം വർദ്ധിച്ചത്.പെരിയാർവാലി കനാലിന്റെ ശുചീകരണം മുടങ്ങിയതോടെ കിഴക്കമ്പലം, കുന്നത്തുനാട് മേഖലകളിലെ കൃഷിയിടങ്ങളും വറ്റി വരണ്ടു. കനാൽ വെള്ളത്തെ ആശ്രയിച്ചാണ് പലയിടങ്ങളിലും കൃഷി നടക്കുന്നത്. നെല്ല്, വാഴ, ജാതി കൃഷികളാണ് ഈ മേഖലകളിൽ ഏറ്റവും കൂടുതൽ ഉള്ളത്. ജനുവരി ആദ്യ വാരം വെള്ളമെത്തുമെന്നാണ് പെരിയാർ വാലി അറിയിച്ചിരിക്കുന്നത്. അതിനു മുമ്പെ പൂർത്തിയാക്കേണ്ട ശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല.
വറ്റി വരണ്ട പാടശേഖരങ്ങൾ
താമരച്ചാൽ,
മലയിടം തുരുത്ത്,
ഊരക്കാട്,
അമ്പുനാട്