1
ജില്ലാ ഭരണകൂടവും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പാക്കുന്ന പച്ച പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ യൂണീറ്റുകൾ തയ്യാറാക്കിയ തുണി സഞ്ചികളുടെ പ്രദർശനം ജില്ലാ കളക്ടർ എസ്.സുഹാസ് സന്ദർശിക്കുന്നു

തൃക്കാക്കര: ജനുവരി ഒന്ന് മുതൽ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം ജില്ലയിൽ കർശനമായി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രിതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം തീയതി മുതൽ തദ്ദേശ സ്ഥാപനങ്ങൾ പ്ലാസ്റ്റിക് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തി. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. പ്ലാസ്റ്റിക് നിരോധനത്തിൽ മുഖ്യ പങ്ക് വഹിക്കാനുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. വരും തലമുറയ്ക്ക് വേണ്ടി എല്ലാവരും നിയമത്തിന്റെ നടത്തിപ്പിനായി സഹകരിക്കണമെന്ന് പറഞ്ഞ കളക്ടർ നിരോധനത്തിന്റെ പരിധിയിൽ എല്ലാതരത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉൾപ്പെട്ടിട്ടുള്ളതായി വ്യക്തമാക്കി.
തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്തുന്ന പരിശോധനകൾക്ക് റവന്യൂ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണം ലഭ്യമാക്കുമെന്ന് പറഞ്ഞ കളക്ടർ ശുചിത്വമിഷന്റെ നിർദ്ദേശങ്ങൾ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാർ പഠിക്കണമെന്നും നിർദ്ദേശിച്ചു. അടുത്തമാസം 25ന് തദ്ദേശഭരണ സ്ഥാപനങ്ങളിൽ ശുചീകരണ യജ്ഞം സംഘടിപ്പിക്കണമെന്നും കളക്ടർ പറഞ്ഞു. നിരോധനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ വ്യാപാരി വ്യവസായി സംഘടനകളുമായി ചേർന്ന് താഴെത്തട്ടിൽ വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. പ്ലാസ്റ്റിക് വിമുക്ത വ്യാപാര കേന്ദ്രം എന്ന ബോർഡ് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രദർശ്ശിപ്പിക്കാൻ ശ്രമിക്കണമെന്നും കളക്ടർ കൂട്ടിച്ചേർത്തു. ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെയുള്ള വലിയ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും കർശ്ശനമായ പരിശോധനകൾ നടത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.


പ്ലാസ്റ്റിക് നിരോധനം: സഹായവുമായി കുടുംബ ശ്രീയുടെ 'പച്ച' പദ്ധതി


ജനുവരി ഒന്നു മുതൽ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം നിലവിൽ വരുമ്പോൾ ബദൽ സംവിധാനം ഒരുക്കി കുടുംബശ്രീയുടെ 'പച്ച' പദ്ധതി. ജില്ലയിലെ 262 കുടുംബ ശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന തുണി സഞ്ചികൾ പച്ച എന്ന പേരിലാണ് വിപണിയിലെത്തിക്കുന്നത്. രണ്ട് രൂപമുതൽ 50 രൂപ വരെ വിലവരുന്ന വിവിധതരം തുണി സഞ്ചികളാണ് കുടുംബ ശ്രീ യൂണിറ്റുകൾ വിപണിയിലെത്തിച്ചിരിക്കുന്നത്.
ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെ കുടുംബ ശ്രീ ആവിഷ്‌കരിച്ച 'പച്ച' പദ്ധതിയിൽ വിപണിയിലെത്തിച്ച തുണി സഞ്ചികളുടെ വിൽപനയും പ്രദർശ്ശനവും സിവിൽ സ്‌റ്റേഷൻ വളപ്പിൽ സംഘടിപ്പിച്ചു. മേളയിൽ വിവിധ കുടുംബ ശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിച്ച കേക്കുകളുടെ വില്പനയും ഉണ്ടായിരുന്നു. മടക്കി സൂക്ഷിക്കാവുന്നതും ചിത്രപണികൾ ചെയ്തതുമായ വിവിധതരം സുണി സഞ്ചികളാണ് കുടുംബ ശ്രീ പദ്ധതിയിലൂടെ വിപണിയിലെത്തിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ കളക്ടർ എസ്. സുഹാസ്, എ.ഡി.എം കെ. ചന്ദ്രശേഖരൻ നായർ എന്നിവർ പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചു.