കുമളി: തേക്കടി ബോട്ട് ദുരന്തം നടന്ന് പത്ത് വർഷങ്ങൾക്ക് ശേഷം കേസിൽ രണ്ടാമത്തെ കുറ്റപ്പത്രം അന്വേഷണസംഘം തൊടുപുഴ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. ആദ്യ കുറ്റപത്രം ആഗസ്റ്റിൽ സമർപ്പിച്ചിരുന്നു. കേസിന്റെ വിചാരണ ഈ മാസമാരംഭിക്കും. ദുരന്തമുണ്ടായതിന് പിന്നാലെ ജുഡീഷ്യൽ അന്വേഷണവും തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. റിട്ട. ജസ്റ്റിസ് മൊയ്തീൻകുഞ്ഞിന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കി സർക്കാറിന് റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഐ.ജിയായിരുന്ന ശ്രീലേഖയുടെ മേൽനോട്ടത്തിൽ എസ്.പി വത്സനായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല. മരിച്ചത് മുഴുവൻ അന്യസംസ്ഥാനക്കാരായതിനാൽ അന്വേഷണത്തിന് ചൂടുണ്ടായില്ല. ബോട്ടിലെ ഡ്രൈവർ, ലാസ്‌കർ, ബോട്ട് ഇൻസ്‌പെക്ടർ തുടങ്ങിയവരെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഫൈബർ ബോട്ടിന്റെ നിർമാണത്തിലെ അപാകതയാണ് അപകട കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബോട്ട് നിർമാണ കമ്പനിയിലേക്കും കരാറുകാരുടെ ഇടപാടുകളിലേക്കും നീങ്ങിയതോടെ അന്വേഷണം നിലച്ചു. ബോട്ട് ദുരന്തം ആദ്യം അന്വേഷിച്ച എസ്.പിയായിരുന്ന പി.എ. വത്സൻ നൽകിയ ആദ്യ കുറ്റപത്രം കോടതി തള്ളിയിരുന്നു. തുടർന്ന് അഞ്ച് വർഷത്തോളം തുടരന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു ഏറ്റെടുത്തതോടെയാണ് കേസിൽ പുരോഗതിയുണ്ടായത്. തുടർന്ന് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2014 ഡിസംബർ 24ന് തൊടുപുഴ നാലാം അഡീഷണൽ സെഷൻസ് കോടതി കുറ്റകൃത്യങ്ങൾ രണ്ട് തരത്തിലുണ്ടെന്ന് കണ്ടെത്തി. ഇത് തിരിച്ച് വെവ്വേറെ കുറ്റപത്രം നൽകാനും ഉത്തരവിട്ടു. കെ.ടി.ഡി.സിയുടെയും ടൂറിസം വകുപ്പിന്റെയും പങ്ക് അന്വേഷിക്കാത്തതും കോടതി നിരീക്ഷിച്ചു.

പതിറ്രാണ്ടിലെ ദുരന്തം

പത്ത് വർഷം മുമ്പ് 2009 സെപ്തംബർ 30നായിരുന്നു ഏഴ് കുട്ടികളും 23 വനിതകളുമടക്കം 45 പേർ മരിച്ച തേക്കടി ദുരന്തമുണ്ടായത്. കെ.ടി.ഡി.സിയുടെ ഇരുനില ബോട്ടായ ജലകന്യകയാണ് മുങ്ങിയത്. ബോട്ടിൽ 82 വിനോദ സഞ്ചാരികളാണ് ഉല്ലാസയാത്ര നടത്തിയത്. ബോട്ട്‌ലാൻഡിംഗിൽ നിന്ന് ഏഴ് കിലോമീറ്റർ അകലയായിരുന്നു അപകടം . നേവിയുടെ മുങ്ങൽ വിദഗ്ദ്ധർക്കൊപ്പം കുമളിയിലെ ടാക്‌സി ഡ്രൈവർമാരും പൊതുജനങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരാണ് 26 മൃതദേഹങ്ങൾ കണ്ടെത്തിയത്. നേവിയുടെ സഹായത്തിലാണ് മറ്റ് ശവശരീരങ്ങൾ കണ്ടത്തിയത്. ഉത്തരേന്ത്യൻ വിനോദ സഞ്ചാരികളായിരുന്നു അപകടത്തിൽപ്പെട്ടവരിലേറെയും.

കുറ്റപത്രങ്ങൾ ഇങ്ങനെ

1. രണ്ട് കുറ്റകൃത്യത്തിലും നേരിട്ടു ബന്ധമുള്ളവർക്ക് എതിരായതായിരുന്നു ആദ്യ കുറ്റപത്രം. കുറ്റകൃത്യത്തിൽ നേരിട്ട് ഇടപെട്ട ബോട്ട് ഡ്രൈവർ, ബോട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ നാല് പേരാണ് ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെടുന്നത്.

2. ബോട്ടിന്റെ ഡ്രൈവർ, ചുമതലയുള്ള ഉദ്യോഗസ്ഥർ, ടിക്കറ്റ് നൽകിയവർ എന്നിവരുടെ പങ്കാണ് ആദ്യ കുറ്റപത്രത്തിലുള്ളത് (എ ചാർജ്). ബോട്ട് നിർമിച്ച കെ.ടി.ഡി.സി ഉൾപ്പടെയുള്ളവർക്കുണ്ടായ വീഴ്ചകൾ രണ്ടാം കുറ്റപത്രത്തിലുണ്ട്. നിലവാരം കൃത്യമായി പരിശോധിക്കാതെയാണ് നീറ്റിലിറക്കിയതെന്നും പറയുന്നു.