കണ്ണൂർ: വിനോദ സഞ്ചാര മേഖലയിലെന്ന പോലെ കായിക രംഗത്തും കേരളം ഉജ്ജ്വലമായ മുന്നേറ്റത്തിന്റെ പന്ഥാവിലേക്ക് കുതിക്കുകയാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കണ്ണൂരിൽ നടക്കുന്ന നാലാമത് ദേശീയ വനിതാ സീനിയർ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് കേരളത്തിന്റെ പശ്ചാത്തല സൗകര്യം ഇന്ന് ലോകോത്തര നിലവാരത്തിലേക്ക് കുതിക്കുകയാണ്. ദേശീയവും അന്തർദ്ദേശീയവുമായ ഏത് വലിയ കായിക മത്സരത്തിനും ആതിഥ്യമരുളാൻ ഇന്ന് കേരളത്തിനു കെല്പുണ്ട്. അതിനൊപ്പം തന്നെ ലോകോത്തര നിലവാരമുള്ള കായിക പ്രതിഭകളും നമുക്കുണ്ട്. ആയോധന കലകളുടെ ചരിത്രവും പാരമ്പര്യവും കൂടിയാണ് വടക്കൻ കേരളത്തിന്റേതെന്നതും സ്പീക്കർ പറഞ്ഞു.
ബോക്‌സിംഗ് പോലുള്ള കായിക ഇനങ്ങളിൽ പ്രാദേശിക തലത്തിലുള്ള മികച്ച താരങ്ങളെ നമ്മൾ ഇപ്പോഴും പരിഗണിക്കുന്നില്ലെന്ന് ബോക്‌സിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ സെക്രട്ടറി ജനറൽ ജെ. കോഹ്‌ലി അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇനിയും ഇത്തരം ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നതിന് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ബോക്‌സിംഗ് കോച്ചും ദ്രോണാചാര്യ അവാർഡ് ജേതാവുമായ ചന്ദ്രലാൽ ദാമോദരൻ, മുൻ ലോക വനിത ബോക്‌സിംഗ് ചാമ്പ്യൻ കെ.സി. ലേഖ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ല കളക്ടർ ടി.വി. സുഭാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ. സുധാകരൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ബോക്‌സിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റും ടെക്‌നിക്കൽ ഡെലിഗേറ്റുമായ രാജേഷ് ഭണ്ഡാരി, ഡോ. സി.ബി. റെജി, കേരള സ്റ്റേറ്റ് അമച്വർ ബോക്‌സിംഗ് അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.കെ. സൂരജ്, ജില്ലാ അമച്വർ ബോക്‌സിംഗ് അസോസിയേഷൻ പ്രസിഡന്റ് കെ. ശാന്തകുമാർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.