കണ്ണൂർ: ആവർത്തിക്കപ്പെടുന്ന പീഡന പരമ്പരകളാണ് പിണറായി സർക്കാരിന്റെ ഭരണ നേട്ടമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.. മുനീർ പറഞ്ഞു. പൗരത്വബില്ലിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളിലും പ്രതിഷേധിച്ച് യു. ഡി. എഫ് കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്രയധികം സ്ത്രീ പീഡനം നടന്ന ഒരു കാലഘട്ടം സംസ്ഥാന ചരിത്രത്തിലുണ്ടായിട്ടില്ല. പിണറായി സർക്കാർ അധികാരത്തിലേറിയതിനു ശേഷം സമാനതകളില്ലാത്ത പീഡന പരമ്പരകളാണ് സംസ്ഥാനത്ത് നടക്കുന്നത്. പിഞ്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സാഹചര്യം കേരളം അഭിമുഖീകരിക്കുന്ന ഭയാനാകമായ സാഹചര്യം തന്നെയാണ്.
വാളയാറിലെ കുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയവർ ഒരു പോറലുമേൽക്കാതെ തല ഉയർത്തി സമൂഹത്തിൽ നിവർന്നു നടക്കുന്നു. പിണറായി സർക്കാർ ഇരകൾക്കൊപ്പമല്ല, വേട്ടക്കാർക്കൊപ്പം നിന്ന് അവർക്ക് എല്ലാ സൗകര്യവും ചെയ്യുകയാണെന്നതിന്റെ തെളിവാണിത്.
നിരന്തരം പോക്സോ കേസുകളിൽ ഇടപെട്ട് പ്രതികൾക്കായി ഹാജരാവുന്ന അഭിഭാഷകൻ ചെൽഡ് വെൽഫെയർ കമ്മിറ്റിയുടെ വക്താവായി മാറുന്നതും ഇവിടുത്തെ കാഴ്ചയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഇവിടെ രക്ഷയില്ലാതായി.കത്തിക്കുത്ത് കേസിലെ പ്രതിയും കോപ്പിയടിക്കാരും പിഎസ് സി പരീക്ഷകളിൽ ഒന്നാം റാങ്കുകാരായി മാറി പൊലീസ് സേനയിലെത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ. എ.ഡി. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി പ്രസിഡന്റ് സതീശൻ പാച്ചേനി, മേയർ സുമാ ബാലകൃഷ്ണൻ, കെ. സുരേന്ദ്രൻ, പി.ടി. ജോസ്, വി.എ. അബ്ദുൾഖാദർ മൗലവി, പി. കുഞ്ഞുമുഹമ്മദ്, അബ്ദുൾ കരീം ചേലേരി, ഇല്ലിക്കൽ അഗസ്തി, സി.എ. അജീർ, വി.എ. നാരായണൻ എന്നിവർ പ്രസംഗിച്ചു.