moytheen
computer moytheen

കാസർകോട്: കാസർകോട് നഗരസഭാഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഹൊന്നമൂല വാർഡ് മുസ്ലിം ലീഗിന് നഷ്ടപ്പെട്ടു. എൽ. ഡി. എഫ് പിന്തുണയോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച കമ്പ്യൂട്ടർ മൊയ്തീൻ ഈ വാർഡ് ലീഗിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. അതേ സമയം തെരുവത്ത് വാർഡ് മുസ്ലിം ലീഗ് നിലനിറുത്തി. മുസ്ലിം ലീഗിലെ റീത്ത രാജുവാണ് തെരുവത്ത് വാർഡിൽ വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ കെ എം അബ്ദുൽ റഹ്മാൻ 57 വോട്ടുകൾക്ക് വിജയിച്ച ഹൊന്നമൂലയിൽ കമ്പ്യൂട്ടർ മൊയ്തീൻ 141 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ 80 വോട്ടുകൾ നേടിയ ബി. ജെ. പി പാർട്ടി ചിഹ്നത്തിൽ ഇത്തവണ സ്ഥാനാർത്ഥിയെ നിറുത്തിയിരുന്നില്ല. ഇടതുസ്ഥാനാർത്ഥിക്ക് ബി ജെ പി പിന്തുണ നൽകിയതിനാലാണ് മൊയ്തീൻ വിജയിച്ചതെന്ന് യു. ഡി .എഫ് ആരോപിച്ചു. ഫുട്‌ബാൾ ചിഹ്നത്തിൽ മത്സരിച്ച മൊയ്തീൻ 492 ഉം മുസ്ലിം ലീഗിലെ അബ്ദുൽ മുനീർ 351 ഉം വോട്ടുകൾ നേടിയപ്പോൾ സ്വതന്ത്രരായി മത്സരിച്ച മൊയ്തീൻ കമ്പൗണ്ട് ഒരു വോട്ടും ലളിത, ഭാസ്‌കരൻ എന്നിവർ രണ്ട് വോട്ടുവീതവും നേടി.
തെരുവത്ത് വാർഡിൽ റീത്ത 175 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. റീത്ത 321 ഉം ഇടതു സ്വതന്ത്ര ബിന്ദു എം 146 ഉം വോട്ടുകൾ നേടി. ബി. ജെ. പിക്ക് മൂന്നുവോട്ടുമാത്രമാണ് ലഭിച്ചത്. മുസ്ലിംലീഗ് നേതാവും നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന കെ എം അബ്ദുൽ റഹ്മാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് വേണ്ടി രാജിവെച്ച ഒഴിവിലേക്കാണ് ഹൊന്നമൂലയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. മുസ്ലിം ലീഗ് അംഗമായിരുന്ന വിശ്വനാഥ് തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് അയോഗ്യത കൽപ്പിച്ചതിനാലാണ് തെരുവത്ത് വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഹൊന്നമൂലയിൽ ആകെയുള്ള 1187 വോട്ടർമാരിൽ 848 പേരും തെരുവത്ത് വാർഡിൽ ആകെയുള്ള 864 വോട്ടർമാരിൽ 470 പേരും വോട്ട് രേഖപ്പെടുത്തിയിരുന്നു. ഒരു വാർഡ് നഷ്ടപ്പെട്ടതോടെ 38 അംഗ കാസർകോട് നഗരസഭയിൽ മുസ്ലിം ലീഗിന്റെ അംഗസംഖ്യ 21 ആയി. ബി ജെ പിക്ക് 13 അംഗങ്ങളുണ്ട്. സി.പി.എമ്മിന് ഒരംഗമുള്ള സഭയിൽ സ്വതന്ത്രരായി മൂന്ന് പേരുമുണ്ട്.

മാലോംവാർഡിൽ യു ഡി എഫ്
ബളാൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ മാലോത്ത് യു. ഡി. എഫിലെ ജോയി മൈക്കിളിന് വിജയം. വാർഡ് മെമ്പറായിരുന്ന മുൻ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പി. വി. മൈക്കിളിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. യു. ഡി. എഫിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ പി. വി. മൈക്കിളിന്റെ മകൻ ജോയി സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്.എൽ. ഡി. എഫ് സ്ഥാനാർത്ഥി ജോർജ്കുട്ടി തോമസിനെ 598 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. പോൾ ചെയ്ത 874 വോട്ടിൽ 736 വോട്ട് ജോയി മൈക്കിൾ നേടി. ജോർജ്കുട്ടി തോമസിന് 138 വോട്ട് ലഭിച്ചു.