ആദ്യത്തെ പുനരധിവാസ ഗ്രാമം
ആദ്യഘട്ടത്തിൽ 56 വീടുകൾ.
ഡിസംബർ 24 ന് തറക്കല്ലിടും
പ്രതീക്ഷിത ചെലവ് 12 കോടി
കൽപ്പറ്റ: പുത്തുമല ദുരന്തബാധിതർക്ക് തണലേകാൻ സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ വില്ലേജ് യാഥാർത്ഥ്യമാകുന്നു. മേപ്പാടി കള്ളാടി വാഴക്കാല എസ്‌റ്റേറ്റിലെ എട്ട് ഏക്കർ ഭൂമിയിലാണ് മാതൃകാ വില്ലേജ് ഒരുങ്ങുക. ഡിസംബർ 24 ന് ഈ ബൃഹത് പദ്ധതിക്ക് തറക്കല്ലിടും.
12 കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ പ്രകൃതിസൗഹൃദമായാണ് ഇവിടെ വീടുകൾ ഉയരുക. 60 വീടുകളാണ് മാതൃകാ വില്ലേജിൽ നിർമ്മിക്കുക. 15 വീടുകളടങ്ങിയ നാല് ബ്ലോക്കുകളായിട്ടാണ് നിർമ്മാണം. ഓരോ ബ്ലോക്കിലും താമസക്കാർക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയിൽ പ്രത്യേകം സ്ഥലം ഒഴിച്ചിടും. പ്രധാന റോഡിന് പുറമേ വില്ലേജിലെ മുഴുവൻ വീടുകളെയും ബന്ധപ്പെടുത്തി റിംഗ് റോഡും ഉണ്ടാകും. പൊതുയിടം, കളിസ്ഥലം, അങ്കണവാടി, ആരോഗ്യകേന്ദ്രം, കുടിവെളള സൗകര്യം, മഴവെള്ള സംഭരണി തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഇവിടെയുണ്ടാകും.
പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറച്ചു കൊണ്ടായിരിക്കും മാതൃകാ വില്ലേജ് പൂർത്തീകരിക്കുക. ആദ്യഘട്ടത്തിൽ 56 വീടുകളാണ് പണിയുന്നത്. നാല് വീടുകൾ പിന്നീട് നിർമ്മിക്കും. മഴക്കാലത്തിന് മമ്പേ പദ്ധതി പൂർത്തിയാക്കും. 650 സ്‌ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന ഒറ്റ നില വീടിന് രണ്ട് കിടപ്പ് മുറി, അടുക്കള, സ്വീകരണമുറി, ടോയിലറ്റ് എന്നീ സൗകര്യങ്ങളുണ്ടാകും. ഭാവിയിൽ ഇരുനിലയാക്കി മാറ്റാൻ സാധിക്കുന്ന വിധത്തിലാണ് മാതൃകാ വില്ലേജിലെ വീടുകളുടെ രൂപകൽപ്പന. ഓരോ വീട്ടിലേക്കും റോഡ് സൗകര്യവുമുണ്ടാകും.
ഭൂമിയുടെ രജിസ്‌ട്രേഷൻ നടപടികൾ ഡിസംബർ 10 നകം പൂർത്തീകരിക്കും. ജില്ലാ മണ്ണു സംരക്ഷണ വിഭാഗത്തിന്റെ പരിശോധനയിൽ പ്രദേശം വാസയോഗ്യമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
കോഴിക്കോട് ആസ്ഥാനമായ കലാ സാംസ്‌ക്കാരിക വ്യവസായ പ്രവർത്തകരുടെ കൂട്ടായ്മ കാലിക്കറ്റ് കെയർ ഫൗണ്ടേഷനാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്. ഇന്ത്യൻ ആർക്കിടെക്ട് അസോസിയേഷൻ കാലിക്കറ്റ് ചാപ്റ്ററാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. 7 ലക്ഷം രൂപയാണ് ഒരു വീടിനായി ചെലവിടുന്നത്.
എഞ്ചിനിയേഴ്സ് അസോസിയഷനും പദ്ധതിയോട് സഹകരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി എളമരം കരീം എം.പി, എം.പി വിരേന്ദ്രകുമാർ എം.പി എന്നിവരുടെ ഫണ്ടും ഉപയോഗപ്പെടുത്തും.
പുത്തുമലയിൽ ആകെ 120 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിക്കേണ്ടത്. ബാക്കിയുളളവർക്ക് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ നൽകും.
പുനരധിവാസവുമായി ബന്ധപ്പെട്ട് സി.കെ ശശീന്ദ്രൻ എം.എൽ.എയുടെയും ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളളയുടെയും നേതൃത്വത്തിൽ കളക്‌ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ. യോഗത്തിൽ ആർക്കിടെക്ട് വിനോദ് സിറിയക്ക് മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. മുൻ എം.എൽ.എ എം.വി ശ്രേയാംസ് കുമാർ,മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, കാലിക്കറ്റ് കെയർ ഫൗണ്ടേഷൻ ജനറൽ കൺവീനർ എം.ജൗഹർ എന്നിവർ സംസാരിച്ചു.
(ചിത്രം)