പേരാമ്പ്ര : ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിന് ഇനി ഒരു അനുമതിയും നൽകില്ലെന്ന് സർക്കാർ ഉറപ്പ് നൽകണമെന്ന് വി. എം. സുധീരൻ ആവശ്യപ്പെട്ടു. ചെങ്ങോടുമല ഖനന വിരുദ്ധ സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടർ നിയോഗിച്ച വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ട് ഖനനത്തിനെതിരെയുള്ള തെളിവാണ്. ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ ആര് വിചാരിച്ചാലും ഇവിടെ ഖനനം നടത്താൻ പറ്റില്ല. കേരളത്തിലെ പരിസ്ഥിതി സമരത്തിന്റെ പുതിയ അധ്യായമാണ് ചെങ്ങോടുമല സമരം. ഏതാനും മുതലാളിമാർക്ക് വേണ്ടിയാവരുത് പദ്ധതികൾ. സാമ്പത്തിക ശക്തികളുടെ ധാരണ പണമുപയോഗിച്ച് ആരേയും കൈയ്യിലെടുക്കാമെന്നാണ്. ചെങ്ങോടുമല വിഷയത്തിൽ ചീഫ് സെക്രട്ടറി ഇടപെടുന്നെന്ന് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആവശ്യമില്ലാത്ത വിഷയത്തിൽ ചീഫ് സെക്രട്ടറി ഇടപെടാൻ പോയാൽ അതിന്റെ ഭവിഷ്യത്ത് അദ്ദേഹത്തിന് കൃത്യമായി അറിയാമെന്നും സുധീരൻ പറഞ്ഞു. കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ ഭരണകൂടങ്ങൾ തയ്യാറാവണം. പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമൊന്നും ആവർത്തിക്കാതിരിക്കാൻ സർക്കാർ പരിസ്ഥിതി സൗഹൃദ വികസനം നടത്താൻ തയ്യാറാവണമെന്നും സുധീരൻ ഓർമ്മിപ്പിച്ചു. ചെങ്ങോടുമലയിൽ ക്വാറി അനുവദിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യുമന്ത്രി, എം. എൽ. എമാർ എന്നിവർക്ക് കത്തു നൽകുമെന്നും സമരസമിതി കോ ഓർഡിനേഷൻ കൺവീനർ ചീനിക്കൽ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സമര സമിതിക്ക് വേണ്ടി തച്ചറോത്ത് മീത്തൽ ഷീജ സുരേഷ്ബാബു നിവേദനം നൽകി. എൻ. കെ. മധുസൂദനൻ ഷാളണിയിച്ചു. കൊളക്കണ്ടി ബിജു, കല്പകശ്ശേരി ജയരാജൻ എന്നിവർ സമരത്തിന്റെ നാൾ വഴികൾ സുധീരനു മുമ്പിൽ വിവരിച്ചു. നിജേഷ് അരവിന്ദ്, പി. ബി. അജിത്ത്, എം. ഋഷികേശൻ, സി. എച്ച്. സുരേന്ദ്രൻ എന്നിവർ സുധീരന്റെ കൂടെ ഉണ്ടായിരുന്നു.
പടം : വി. എം. സുധീരൻ ചെങ്ങോടുമല സമരപന്തലിൽ സംസാരിക്കുന്നു