കോഴിക്കോട്: സ്ത്രീപുരുഷ സമത്വത്തില്‍ കേരളം മുന്നിലാണെങ്കിലും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ പിന്നിലാണെന്ന് വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍. നെഹ്‌റു യുവക് കേന്ദ്ര സംഘടിപ്പിച്ച ജില്ലാ യുവജനകണ്‍വെന്‍ഷന്‍ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിന് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. എങ്ങനെ സ്ത്രീ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പാക്കാമെന്ന് ചിന്തിക്കണം. കൂട്ടായ്മകള്‍ വഴി സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്ന തരത്തില്‍ സംരംഭങ്ങള്‍ ഉണ്ടായി വരണം. തൊഴില്‍ നൈപുണ്യ പരിശീലനം നേടി കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് എത്തിപ്പെടാന്‍ യുവാക്കള്‍ ശ്രമിക്കണം മുരളീധരന്‍ പറഞ്ഞു.

നെഹ്റു യുവക് കേന്ദ്ര സംഘടന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.എസ്. മനോരഞ്ജന്‍ അദ്ധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ റേഡിയോ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോബ് കുര്യന്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ടി.ബാലകൃഷ്ണന്‍, നെഹ്‌റു യുവക് കേന്ദ്ര മുന്‍ സ്റ്റേറ്റ് ഡയറക്ടര്‍ എസ് സതീഷ്.എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ സനൂപ്.സി സ്വാഗതവും പി.ജയപ്രകാശ് നന്ദിയും പറഞ്ഞു.

കണ്‍വെന്‍ഷനില്‍ ഈ വര്‍ഷത്തെ മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാര്‍ഡ് ആവള ബ്രദേഴ്സ് കലാസമിതി ഏറ്റുവാങ്ങി. സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റര്‍ന്‍ഷിപ് 2018 ന്റെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചേതന കലാസമിതി വട്ടോളി, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സിന്‍സിയര്‍ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ചേളന്നൂര്‍, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വന്ദന കലാസമിതി ചേളന്നൂര്‍ എന്നിവര്‍ക്ക് പുരസ്‌കാരം മന്ത്രി സമ്മാനിച്ചു. സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും എസ് ബി എസ്‌ ഐ 2018 സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കണ്‍വെന്‍ഷന്റെ ഭാഗമായി ഗാന്ധിയന്‍ ജീവിതാനുഭവങ്ങള്‍ എന്ന ചിത്രപ്രദര്‍ശനവും നടന്നു.