കോട്ടയം: അവിയലും സാമ്പാറും അടിയന്തരയോഗം ചേർന്ന് മുരിങ്ങക്കായെ പുറത്താക്കി. ഗുണത്തിലും ജനസമ്മതിയിലും ഏറെ മുമ്പിലെന്ന് അവകാശപ്പെട്ടിരുന്ന മറ്റ് പച്ചക്കറികളെയൊക്കെ പിന്തള്ളി മുരിങ്ങാക്കാ വില 350 കവിഞ്ഞതാണ് കാരണം. യാതൊരു തത്വദീക്ഷയുമില്ലാതെ അടിക്കടി വിലകൂട്ടിയാൽ അത്തരം 'കുതിരക്കച്ച'വടത്തിന് കൂട്ടുനിൽക്കാൻ തങ്ങൾക്കാവില്ലെന്നാണ് അവിയിൽ / സാമ്പാർ കിറ്റുകളുടെ നിലപാട്. അതുകൊണ്ടുതന്നെ ഇന്നലെവരെ പച്ചക്കറി കിറ്റുകളിൽനിന്ന് ഗമയോടെ പുറത്തേക്ക് തലനീട്ടി നിന്നിരുന്ന മുരിങ്ങാക്കായ ഇനി തൽക്കാലത്തേക്കുണ്ടാകില്ല.

പ്രതികൂല കാലാവസ്ഥയുടെ പേരിലാണ് മുരിങ്ങയും പണിതന്നത്. സാധാരണ തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് മുരിങ്ങാക്കായ എത്തിക്കൊണ്ടിരുന്നത്. ഇപ്പോൾ ഗുജറാത്തിൽ നിന്നാണത്രേ വരവ്. യാത്രാപ്പടിയും മറ്റ് ചെലവുകളുമൊക്കെ പരിഗണിച്ചാൽ വിലയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് മുരിങ്ങാക്കായോട് അടുത്ത വൃത്തങ്ങൾ (പച്ചക്കറി കച്ചവടക്കാർ) നൽകുന്ന സൂചന. ഇനി തമിഴ്നാട്ടിലെ മുരിങ്ങ പൂത്ത് കായ് വിളഞ്ഞ് വരുമ്പോൾ വിലകുറയും, അതുവരെ കറിക്കൂട്ടുകൾ മാറ്റിപ്പിടിക്കുകയേ പോംവഴിയുള്ളു.

ചക്കക്കുരുവിനും നല്ലകാലം

മുറ്റത്തും പറമ്പിലും നിറയെ കായ്ച്ച പ്ലാവിൽ നോക്കി പുച്ഛിച്ചവർ ഇനി നാണിച്ചു തലകുനിക്കണം!. ഏത് കുരുവിനുമൊരു ദിനമുണ്ടെന്ന് അറിഞ്ഞോളു. രണ്ടുമൂന്ന് മാസം മുമ്പുവരെ വെറുതെ പാഴാക്കി കളഞ്ഞ ചക്കക്കരുവിന് കോട്ടയം മാർക്കറ്റിൽ ഇന്നലത്തെ വില കിലോഗ്രാമിന് 100 രൂപയാണ്. പറമ്പിൽനിന്ന് വെറുതെ കിട്ടുന്ന ചക്കക്കുരുവിനെ നിഷ്ക്കരുണം ഉപേക്ഷിച്ചിട്ട് വണ്ടിവിളിച്ച് മാർക്കറ്റിൽ പോയി കാരറ്റും ഉരുളക്കിഴങ്ങുമൊക്കെ വാങ്ങുന്നതായിരുന്നല്ലോ ശീലം. ഇന്നിതാ, അതേ മാർക്കറ്റിൽ മറ്റ് പലതിനേയും പിന്തള്ളി നെഞ്ചുവിരിച്ച് ഇരിക്കുകയാണ് ചക്കക്കുരു.


മത്തങ്ങയും വെള്ളരിയും പാവങ്ങൾ

പച്ചക്കറികളുടെ വിലവിവരപട്ടികയിൽ ഏറ്റവും പിന്നിലുള്ള രണ്ടെണ്ണം മത്തങ്ങയും വെള്ളരിയുമാണ്. വെള്ളരിക്ക് കിലോ 16 രൂപയും മത്തങ്ങയ്ക്ക് 18 രൂപയുമാണ്.

ഇതെന്തൊരു പ്രമോഷൻ...?

കേരളത്തിൽ പഴം പച്ചക്കറി ഉൽപാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ ഏജൻസിയാണ് ഫ്രൂട്ട് ആന്റ് വെജിറ്റബിൾ പ്രമോഷൻ കൗൺസിൽ. എന്നാൽ സംസ്ഥാനത്ത് പച്ചക്കറിവില റോക്കറ്റുപോലെ കുതിച്ചുയരുമ്പോഴും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാനാല്ലാതെ കേരളത്തിന്റെ തലേവര മാറിയിട്ടില്ല. ഫ്രൂട്ട് ആന്റ് വെജിറ്റബിൾ പ്രമോഷൻ കൗൺസിലിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച വിലവിവരപ്പട്ടികയിൽ ആകെയുള്ള 35 ഇനങ്ങളിൽ 7 എണ്ണം മാത്രമാണ് കേരളത്തിൽ നിന്നുള്ളതായി കാണിച്ചിരിക്കുന്നത്. അതാകട്ടെ പരമ്പരാഗതമായി സംസ്ഥാനത്ത് കൃഷി ചെയ്തുവരുന്ന ഏത്തയ്ക്ക, കൂർക്ക, ചേന, ചേമ്പ്, പയർ, മരച്ചീനി എന്നിവയും പൈനാപ്പിളും മാത്രം.