പൊൻകുന്നം: സോപാന സംഗീതജ്ഞനായ ചിറക്കടവിന്റെ പ്രിയ കലാകാരൻ, അകാലത്തിൽ വിടപറഞ്ഞ ബേബി എം.മാരാരുടെ സ്മരണയ്ക്കായി ചിറക്കടവിൽ സാംസ്‌കാരികകേന്ദ്രം ആരംഭിക്കാാൻ തീരുമാനം. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമാണ് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത്. ചിറക്കടവ് സെന്റർ കേന്ദ്രമായി 'സോപാനം' എന്നപേരിൽ സൊസൈറ്റി രജിസ്റ്റർ ചെയ്ത് പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. നാട്ടിലെ കുട്ടികളെ ക്ഷേത്രകലകൾ അഭ്യസിപ്പിക്കുന്നതിനായി ബേബിയാശാൻതന്നെ തുടങ്ങിയ ശ്രീശങ്കര വാദ്യകലാസമിതിയിലെ ശിഷ്യന്മാർ അരങ്ങേറ്റം കുറിച്ചിരുന്നത് എല്ലാ വർഷവും ചിറക്കടവ് ശ്രീമഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ് ദിവസമായിരുന്നു. ഈ വർഷം അന്നേദിവസം കൊടിയേറ്റിനുശേഷം ലളിതമായ ചടങ്ങുകളോടെ ഔദ്യോഗികമായി സംഘടനയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനം. ബേബി പ്രതിനിധാനം ചെയ്തിരുന്ന സോപാനസംഗീതവും ക്ഷേത്രകലകൾക്കും പുറമെ എല്ലാ കേരളീയ കലാരൂപങ്ങളുടെയും നാടൻ കലകളുടെയും പരിശീലനവും പ്രചാരണവുമാണ് സാംസ്‌കാരികകേന്ദ്രം ലക്ഷ്യമിടുന്നത്. മട്ടന്നൂർ ശങ്കരൻകുട്ടി, ചലച്ചിത്ര നടൻ ബാബു നമ്പൂതിരി, കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാക്കളായ തിരുവിഴ ജയശങ്കർ, ആലപ്പുഴ കരുണാമൂർത്തി തുടങ്ങിയവർ മാർഗനിർദ്ദേശങ്ങൾ നൽകും. ഓഫീസ് കെട്ടിടമുൾപ്പെടെയുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങൾക്കും ഡോ.എൻ.ജയരാജ് എം.എൽ.എ ഫണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.