പാലാ : അഞ്ചര പതിറ്റാണ്ട് മുമ്പ് താൻ അറിവിന്റെ അക്ഷരങ്ങൾ പകർന്നു നൽകിയ പ്രിയ ശിഷ്യൻ മാണി സി കാപ്പൻ എം.എൽ.എയെ കാണാൻ സിസ്റ്റർ സിൽവേരിയൂസ് പ്രായാധിക്യം മറന്ന് സ്‌കൂൾ മുറ്റത്ത് കാത്തു നിന്നു. ദേശീയസംസ്ഥാന കലാ-കായിക ശാസ്‌മ്രേളകളിലെ വിജയികളെ അനുമോദിക്കാൻ എത്തിയതായിരുന്നു പൂർവ വിദ്യാർത്ഥികൂടിയായ മാണി.സി.കാപ്പൻ. ചടങ്ങ് കഴിഞ്ഞ് എം.എൽ.എ പുറത്തേയ്ക്കു വന്നപ്പോൾ റോസാപ്പൂവുമായി സി.സിൽവേരിയൂസ് എത്തി. മുൻ അദ്ധ്യാപികയെ കണ്ടപ്പോൾ സില്ലമ്മയല്ലേ ഇതെന്ന് ചോദിച്ച് മാണി സി കാപ്പൻ തൊഴുകൈകളോടെ അടുത്ത് ചെന്ന് അനുഗ്രഹം തേടി. സ്‌നേഹാന്വേഷണങ്ങൾ പരസ്പരം കൈമാറി. സെന്റ് മേരീസ് എൽ.പി സ്‌കൂളിൽ രണ്ടാം ക്ലാസിലാണ് മാണി സി കാപ്പനെ സിസ്റ്റർ പഠിപ്പിച്ചത്. പഠിക്കുമ്പോൾ ഒരു സാധാരണ വിദ്യാർത്ഥി മാത്രമായിരുന്നു കാപ്പനെന്ന് സിൽവേരിയൂസ് പറഞ്ഞു.