dhanya

തൊടുപുഴ: ആറ് മാസത്തിലധികം യുവതിയുടെ കണ്ണിനും മൂക്കിനുമിടയിൽ കഴിഞ്ഞിരുന്ന നൂൽപുഴുവിനെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധൻ ഡോ. പോൾ എബ്രഹാമാണ് കരിമണ്ണൂർ പാറയ്ക്കൽ ബിനോയുടെ ഭാര്യ ധന്യയുടെ (36)​ ഇടത് കണ്ണിനടിയിൽ നിന്ന് പുഴുവിനെ പുറത്തെടുത്തത്. മേയ് മാസത്തിലാണ് യുവതി കണ്ണും മൂക്കിനുമിടയ്ക്ക് നീരുമായി ചാഴിക്കാട് ആശുപത്രിയിലെത്തുന്നത്. അന്ന് നൽകിയ തുള്ളിമരുന്ന് ഉപയോഗിച്ചിട്ടും മാറാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സ്കാനിംഗടക്കം നടത്തിയിട്ടും രോഗം കണ്ടെത്താനായില്ല. തുടർന്ന് യുവതി വീണ്ടും ചാഴിക്കാട്ട് ആശുപത്രിയിൽ തന്നെയെത്തി. കൂടുതൽ പരിശോധനയിൽ വർഷങ്ങൾക്ക് മുമ്പ് സമാനമായ രോഗം ചികിത്സിച്ചിട്ടുള്ള ഡോ. പോളിന് ഡൈറോഫിലേറിയാസിസ് എന്ന അപൂർവ രോഗമാണിതെന്ന് മനസിലായി. വളർത്തുമൃഗങ്ങളുമായുള്ള ഇടപഴകലിൽ നിന്നോ മുഖം കഴുകിയപ്പോൾ വെള്ളത്തിൽ നിന്നോ മറ്റോ യുവതിയുടെ കണ്ണിൽ കടന്നുകൂടിയതാണ് പുഴുവെന്നാണ് നിഗമനം. മാസങ്ങൾ കഴിഞ്ഞതോടെ കൺപോളയ്ക്കുള്ളിലൂടെ മൂക്കിന്റെ ഭാഗത്തേക്ക് നീങ്ങിയതാകാമെന്നാണ് കരുതുന്നത്. തീരെ ചെറുതായ ഇവയെ സ്കാനിംഗിൽ കണ്ടെത്താനാകില്ല. തുടർന്ന് കണ്ണിനും മൂക്കിനുമിടയിൽ നടത്തിയ അതിസൂക്ഷ്മ ശസ്ത്രക്രിയയിലൂടെ പുഴുവിനെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുത്ത നൂൽപുഴുവിന് ഏകദേശം അര സെന്റിമീറ്ററോളം നീളമുണ്ടായിരുന്നു.