പാലാ : ടൗൺ കുരിശപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലിത്തിരുനാളിനോടനുബന്ധിച്ച് ഇന്ന് മാതാവിന്റെ തിരുസ്വരൂപവും സംവഹിച്ച് പട്ടണപ്രദക്ഷിണം നടത്തും. നഗരത്തിന്റെ പ്രധാന വീഥികളെല്ലാം കൊടി തോരണങ്ങളാൽ അലങ്കരിച്ചു.
പ്രത്യേകം തയ്യാറാക്കിയ ജൂബിലി പന്തലിൽ വിശ്വാസികൾക്ക് പ്രാർത്ഥിക്കാനും മെഴുകുതിരി കത്തിക്കാനും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനും നേർച്ചകാഴ്ചകൾ അർപ്പിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ കത്തീഡ്രൽ വികാരി ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേലിന്റെ മുഖ്യകാർമ്മികത്വത്തിൽ മാതാവിന്റെ തിരുസ്വരൂപം ടൗൺ കുരിശുപളളി പന്തലിൽ പ്രതിഷ്ഠിച്ചു. വൈകുന്നേരം കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം കൊട്ടാരമറ്റം സാന്തോം കോംപ്ലക്‌സിലേയ്ക്ക് പ്രദക്ഷിണം നടന്നു. രൂപത പ്രൊക്കുറേറ്റർ ഫാ. ജോസ് നെല്ലിക്കത്തെരുവിൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംബ്ലാനി സന്ദേശം നൽകി. തുടർന്ന് അമലോത്ഭവ കപ്പേളയിലേയക്ക് പ്രദിക്ഷിണം നീങ്ങി. പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ 6.30 ന് സുറിയാനി കുർബാന, സന്ദേശം : ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. 8 ന് പാലാ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനികളുടെ മരിയൻ റാലി. 10.30 ന് തിരുനാൾ കുർബാന, സന്ദേശം : മാർ ജേക്കബ് മുരിക്കൻ. ഉച്ചയ്ക്ക് 12 ന് ടൂവീലർ ഫാൻസിഡ്രസ് മത്സരം, 12.30 ന് ബൈബിൾ ടാബ്ലോ മത്സരം. വൈകുന്നേരം നാലിന് തിരുനാൾ പ്രദക്ഷിണം. ഗ്രോട്ടോളാലം പഴയപള്ളി(4.30), മാർക്കറ്റ് ജംഗ്ഷൻ പന്തൽ(5), സിവിൽ സ്റ്റേഷൻ പന്തൽ(5.30), ടി.ബി.റോഡ് പന്തൽ(6), ന്യൂ ബസാർ റോഡിലുള്ള പന്തൽ(6.30), കട്ടക്കയം റോഡിലെ പന്തൽ(7), ളാലം പഴയപാലം ജംഗ്ഷൻ പന്തൽ(7.30). തുടർന്ന് അമലോത്ഭവ കമ്മിറ്റിയംഗങ്ങൾ തിരുസ്വരൂപം സംവഹിച്ച് കപ്പേളയിലെ പന്തലിലെത്തിക്കും. രാത്രി 8.30 നു തിരുനാൾ സന്ദേശം. ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൃതജ്ഞത പറയും. രാത്രി 9.15ന് സെന്റ് തോമസ് സ്‌കൂൾ ഗ്രൗണ്ടിൽ കൊച്ചിൻ ഹാർമണിയുടെ സൂപ്പർ ഷോ.