പാലാ : വിലയെന്തായാലും മാണിച്ചന് വേണം ഈ മുട്ടനാടിനെ. എലിക്കുളം കുരുവിക്കൂട് നാട്ടു ചന്തയിലേക്കുള്ള മാണി.സി.കാപ്പൻ എം.എൽ.എയുടെ കടന്നുവരവ് സംഘാടകരെയും, നാട്ടുകാരെയും ഒരു പോലെ അമ്പരിപ്പിച്ചു. സമയം രാവിലെ 8.30. നാട്ടുചന്തയിലേക്ക് കാർഷിക വിഭവങ്ങളും, വളർത്തു മൃഗങ്ങളുമായി നാട്ടുകാർ എത്തിതുടങ്ങുന്നതേയുള്ളൂ. അപ്രതീക്ഷിതമായിട്ടായിരുന്നു സ്ഥലം എം.എൽ.എയുടെ കടന്നു വരവ്. ഈ സമയം മുട്ടനാടിന്റെ ലേലം പൊടിക്കുന്നു. ഒട്ടും മടിച്ചില്ല കാപ്പനും ലേലത്തിൽ പങ്കെടുത്തു. എം.എൽ.എയെത്തി ലേലം വിളിച്ചതോടെ ജനവും കൂടി. ഒടുവിൽ പാലാ നിയോജക മണ്ഡലം പിടിച്ചെടുത്തതുപോലെ കാപ്പൻ മുട്ടനാടിനേയും സ്വന്തമാക്കി 16000 രൂപയ്ക്ക്. എലിക്കുളം ഗ്രാമപഞ്ചായത്തും, കൃഷിവകുപ്പും തളിർപച്ചക്കറി ഉല്പാദക സംഘവും സംയുക്തമായി എല്ലാ വ്യാഴാഴ്ച ദിവസവും കുരുവിക്കൂട് കവലയിലാണ് നാട്ടുചന്ത നടത്തുന്നത്.
കാർഷിക വിഭവങ്ങളും, വളർത്തു മൃഗങ്ങളും, തനി നാടൻ ഉത്പന്നങ്ങളുമാണ് നാട്ടുചന്തയിലെ മുഖ്യ ആകർഷണം. ആടിനെ സ്വന്തമാക്കിയ എം.എൽ.എ ഒരു നേന്ത്രക്കുലയും, ചേനയും വാങ്ങി ഇനിയുമെത്താമെന്ന് പറഞ്ഞാണ് യാത്രയായത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട്, ബ്ലോക്ക് പഞ്ചായത്തംഗം റോസ്മിജോബി, അസി.കൃഷി ഓഫീസർ അലക്‌സ് എം റോയ് തുടങ്ങിയവർ എം.എൽ.എയെ സ്വീകരിച്ചു. തളിർ പച്ചക്കറി ഉത്പാദക സംഘം ഭാരവാഹികളായ ബേബി വെച്ചൂർ, സാവിച്ചൻ പാംപ്ലാനിയിൽ, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, ജിബിൻവെട്ടം, അനിൽകുമാർ മഞ്ചക്കുഴിയിൽ, രാജു അമ്പലത്തറ എന്നിവർ
ലേലത്തിന് നേതൃത്വം നല്കി.