കോട്ടയം: ക്ഷേത്രങ്ങളിൽ മോഷണം നടത്തിവന്നിരുന്ന തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ എത്തിയ ഭക്തയുടെ പഴ്സും മൊബൈൽ ഫോണും മോഷ്‌ടിച്ച കേസിലാണ് നെയ്യാറ്റിൻകര മുല്ലക്കുളം മാങ്കൂട്ടത്തിൽ അനിൽകുമാറിനെ (45) വെസ്റ്റ് എസ്.ഐ രമേശൻ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. ബാഗ് ക്ഷേത്രത്തിന് മുന്നിൽ വച്ചിട്ട് വീട്ടമ്മ അകത്തേക്ക് കയറി. ഈ തക്കത്തിന് അനിൽകുമാർ ബാഗുമായി കടന്നുകളയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. ഇന്നലെ ക്ഷേത്രത്തിലെത്തിയ അനിൽകുമാറിനെ എയ്‌ഡ് പോസ്റ്റിൽ ജോലി ചെയ്‌തിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ സാബു എ.സണ്ണി തിരിച്ചറിയുകയും തുടർന്ന് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്നത് ഇയാളുടെ പതിവാണെന്നും തിരുവനന്തപുരത്തും നെയ്യാറ്റിൻകരയിലും ഉൾപ്പെടെ വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ മോഷണക്കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.