ചങ്ങനാശേരി: മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി രണ്ടു ദിവസങ്ങളിലായി നടന്ന ചങ്ങനാശേരി പൂതൂർപ്പള്ളി ചന്ദനക്കുടം ദേശീയാഘോഷം സമാപിച്ചു. ബുധനാഴ്ച വൈകിട്ട് പുതൂർപളളി അങ്കണത്തിൽ 218ാമത് ചന്ദനക്കുടം ദേശീയാഘോഷം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. പുതൂർപ്പള്ളി മുസ്ലീം ജമാ അത്ത് പ്രസിഡന്റ് പി.എസ്.പി. റഹീം അദ്ധ്യക്ഷത വഹിച്ചു. മാനവമൈത്രിസംഗമം സി.എഫ്. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മ ചൈതന്യ മാനവമൈത്രി സന്ദേശം നൽകി. ചന്ദനക്കുടഘോഷയാത്ര എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പഴയപള്ളി മുസ്ലീം ജമാഅത്ത് വൈസ് പ്രസിഡന്റ് നജീബ് പത്താൻ, നഗരസഭാ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, കാവിൽ ഭഗവതി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പ്രസാദ്, നഗരസഭ വൈസ് ചെയർപേഴ്‌സൺ അംബിക വിജയൻ, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഹനീഫ എന്നിവർ പങ്കെടുത്തു. ചന്ദനക്കുടം ജനറൽ കൺവീനർ അഡ്വ. പി.ബി ജാനി സ്വാഗതവും ജമാഅത്ത് ഖജാൻജി അബ്ദുൽ സലാം നന്ദിയും പറഞ്ഞു. തുടർന്ന് വിവിധയിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഘോഷയാത്ര തിരികെ പുതൂർപള്ളി അങ്കണത്തിൽ തിരിച്ചെത്തി. വ്യാഴാഴ്ച രാവിലെ ഇരൂപ്പാ തൈക്കാവ് അങ്കണത്തിൽ നിന്നും പുറപ്പെട്ടു. ശിങ്കാരിമേളം നടന്നു, തുടർന്ന് നടന്ന ചന്ദനക്കുടം ഘോഷയാത്ര വിവിധയിടങ്ങളിലെ സ്വീകരണത്തിനുശേഷം രാത്രിയിൽ പള്ളിയിൽ തിരിച്ചെത്തി.പുലർച്ചെ നേർച്ചപ്പാറയിലേക്ക് നന്ന ചന്ദനക്കുടഘോഷയാത്ര തിരികെ പുതൂർപളളി അങ്കണത്തിലെത്തിയതോടെ ഈ വർഷത്തെ ചന്ദനക്കുടാഘോഷചടങ്ങുകൾ സമാപിച്ചു.