കോട്ടയം: കൊളുന്തിന് വിലയില്ല. സാധാരണ കർഷകരും തൊഴിലാളികളും പട്ടിണിയിൽ. ഇടുക്കി ജില്ലയിലെ ഉപ്പുതറ, വളകോട്, മാട്ടുത്താവളം, കുവലേറ്റം, പുളിങ്കട്ട, കോട്ടമല, കാപ്പിപതാൽ, വാഗമൺ, പുള്ളിക്കാനം, ഏലപ്പാറ, പാമ്പനാർ, കൊച്ചുകരിന്തരുവി, പശുപ്പാറ, ആനച്ചാൽ, കുഞ്ചിത്തണ്ണി, അറക്കുളം, മൂലമറ്റം, കാൽവരിമൗണ്ട്, ഡബിൾകട്ടിംഗ്, കാമാക്ഷി, തോപ്രാംകുടി, പുഷ്പഗിരി, ചെമ്പകപ്പാറ, നിർമലാസിറ്റി എന്നീ മേഖലകളിലെ 13,000ൽപ്പരം ചെറുകിട കർഷകരാണ് കൃഷി ഉപേക്ഷിക്കാൻ തയാറെടുക്കുന്നത്. 20 വർഷം മുമ്പ് 16 രൂപയായിരുന്ന പച്ചക്കൊളുന്തിന് ഇപ്പോഴത്തെ വില 8.30 രൂപയാണ്. എന്നാൽ തൊഴിലാളികൾക്കുള്ള കൂലിയാവട്ടെ 125-ൽ നിന്ന് 650 രൂപയായി ഉയരുകയും ചെയ്തു. ഇതോടെയാണ് തേയില കൃഷി വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. കൂലി വർധിച്ചതോടെ തോട്ടങ്ങളിൽ നിന്ന് കൊളുന്ത് നുള്ളാതെയായി. ഉത്പ്പാദനച്ചെലവ് പോലും കൃഷിയിൽ നിന്ന് കിട്ടാതായതോടെ സാധാരണ കർഷകർ വിളവെടുക്കാൻ മടിക്കുകയാണ്. കൊളുന്തിന് വില തീരെ കുറയുകയും കൂലി പതിന്മടങ്ങ് കൂടുകയും ചെയ്തതോടെ കൊളുന്ത് നുള്ളാൻ കർഷകർക്ക് വിമുഖതയാണ്. ഇതോടെ, സാധാരണ കർഷകർ സ്വന്തമായി കൊളുന്ത് നുള്ളുകയാണ്. ഭാര്യയെയും മക്കളെയും തോട്ടത്തിലെത്തിച്ച് പല കർഷകരും കൊളുന്ത് നുള്ളിത്തുടങ്ങി. ഇങ്ങനെ ശേഖരിക്കുന്ന കൊളുന്ത് വിറ്റാലും കർഷകർക്ക് നിത്യവൃത്തിക്ക് നിവൃത്തിയില്ലാത്ത അവസ്ഥയാണ്. ഇതോടെ കർഷകതൊഴിലാളികൾക്കും പണിയിലായി. ഡിസംബറിൽ അടിസ്ഥാനവിലയായി പച്ചകൊളുന്ത് കിലോഗ്രാമിന് 10.86 രൂപ ഉണ്ടായിരുന്നിട്ടും ചെറുകിട കർഷകർക്ക് ലഭിക്കുന്നത് എട്ടുമുതൽ 8.30 രൂപവരെയാണ്. അടിസ്ഥാന വിലയേക്കാൾ കുറഞ്ഞ തുകയ്ക്കാണ് ചില ഫാക്ടറികൾ കർഷകരിൽ നിന്ന് പച്ചക്കൊളുന്ത് വാങ്ങുന്നത്. സീസണായിരുന്നിട്ടും രോഗബാധ കാരണം ഉൽപാദനം കുത്തനെയിടിഞ്ഞത് കർഷകരെ കടക്കെണിയിലേയ്ക്ക് തള്ളിവിട്ടിരിക്കുകയാണ്. തേയിലക്കൃഷി മാത്രം ഉപജീവനമാർഗമാക്കിയ ചെറുകിടക്കാരെ പച്ചക്കൊളുന്തിന്റെ വിലയിടിച്ചിൽ കാരണമാക്കി ചില ഫാക്ടറി ഉടമകൾ വഞ്ചിക്കുകയാണ്. വില നിർണയക്കമ്മിറ്റി പച്ചകൊളുന്തിന് ഒക്ടോബറിൽ 8.30 രൂപയും നവംബറിൽ 9.60 രൂപയുമായിരുന്നു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ വീണ്ടും വില ഉയർന്നിട്ടും കർഷകർക്ക് പ്രയോജനപ്പെടാത്ത സ്ഥിതിയാണുള്ളത്. നിലവിൽ ഗുണനിലവാരമനുസരിച്ച് 250 മുതൽ 400 രൂപ വരെയാണ് ഒരു കിലോ തേയിലപ്പൊടിക്ക് വില.
ലേലത്തിലും വഞ്ചന
എല്ലാമാസവും രണ്ടുതവണ കൊച്ചിയിൽ തേയില ലേലം നടക്കുന്നുണ്ട്. കർഷകരുടെ കൊളുന്ത് നിലവാരമുള്ളതാണ്. എന്നാൽ ഗുണനിലവാരം കുറഞ്ഞ തേയിലപ്പൊടിയാണ് ഫാക്ടറികളുടെ ഏജന്റുമാർ കർഷകരുടേതെന്ന വ്യാജേന ലേലത്തിൽ കൊണ്ടുവരുന്നത്. ഇതിന് കിലോക്ക് 100 രൂപയിൽ താഴെ വില നിശ്ചയിച്ചശേഷമാണ് ചെറുകിട കർഷകരുടെ പച്ചക്കൊളുന്തിന് വിലയിടുന്നത്. ഇവിടെയും സാധാരണ തേയില കർഷകർ വഞ്ചിക്കപ്പെടുകയാണ്.
തോട്ടങ്ങൾ കരിഞ്ഞുതുടങ്ങി
കൊടുംചൂടും കോടമഞ്ഞും കാരണം ജില്ലയിലെ തേയിലക്കൃഷിയുടെ 30 ശതമാനത്തോളം കരിഞ്ഞുണങ്ങി. വൻകിട തോട്ടങ്ങളിൽ ചെക്ക്ഡാം ഉൾപ്പെടെയുള്ള ജലസേചന സൗകര്യങ്ങൾ ഉള്ളപ്പോൾ ചെറുകിട കർഷകർ നിസഹായരാണ്. രാത്രിയിലെ കനത്ത മൂടൽമഞ്ഞും തുടർന്നുള്ള പകൽച്ചൂടുമാണ് തിരിച്ചടിയായത്. ടീ ബോർഡിന്റെ നിർദേശപ്രകാരം കർഷകർ ചൂടിനെ പ്രതിരോധിക്കാൻ 'കയോലിൻ' എന്ന പൊടി വിതറിയിരുന്നു. എന്നാൽ ചെറുപ്രാണികളുടെ ആക്രമണം കൂടിയായതോടെ തേയിലച്ചെടികൾ അതിവേഗം കരിഞ്ഞു. ഇതോടെ തേയില ചെടി വെട്ടിനിർത്തേണ്ട സ്ഥിതിയിലാണ്. കമ്പ് വെട്ടിയ തേയിലചെടിയിൽ നിന്ന് പുതു നാമ്പ് കിളിർക്കാൻ 45 ദിവസമെങ്കിലും വേണ്ടിവരും.