തിരുവനന്തപുരം: കന്യാസ്ത്രീയായ ശേഷം നാല് തവണ തന്നെ വൈദികർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുകളുമായി സിസ്റ്റർ ലൂസി കളപ്പുര. ഡി.സി. ബുക്‌സ് പുറത്തിറക്കുന്ന 'കർത്താവിന്റെ നാമത്തിൽ' എന്ന ആത്മകഥയിലാണ് ലൂസി കളപ്പുരയുടെ വിവാദ വെളിപ്പെടുത്തൽ. മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യസ്ത്രീ പ്രസവിച്ചെന്നും, ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും പുസ്തകത്തിലൂടെ അവർ ആരോപിക്കുന്നു.
മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തിയാണ് വൈദികർ ലൈംഗിക ചൂഷണം ചെയ്യുന്നതെന്നും പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. ചില മഠങ്ങളിൽ യുവതികളായ കന്യാസ്ത്രീകൾ അനുഭവിക്കാറുള്ളത് അസാധാരണ ലൈംഗിക വൈകൃതങ്ങളാണ്. മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ലൈംഗിക ബന്ധത്തിന് യുവതികളായ കന്യാസ്ത്രീകളെ ഉപയോഗിക്കാറുണ്ട്. തന്റെ ചേച്ചി ഇത്തരത്തിൽ കന്യാസ്ത്രീ മഠം വിട്ടുപോയതാണ്, അപ്പോഴൊക്കെ അവർക്ക് സാമൂഹിക പീഡനങ്ങളും മറ്റും അനുഭവിക്കേണ്ടിവന്നുവെന്ന് ലൂസി കളപ്പുര പുസ്തകത്തിലൂടെ ആരോപിക്കുന്നു.
കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും, തന്നെപ്പൊലും പലപ്പോഴും വിളിച്ചിരുന്നെന്നും ലൂസി കളപ്പുര ആരോപിക്കുന്നു. ചില കന്യാസ്ത്രീകൾ റോബിന് അനുകൂലമായ നിലപാട് എടുത്തത് ആ ബന്ധം കൊണ്ടാണെന്നും അവർ പുസ്തകത്തിൽ പറയുന്നു.
കലാശാല അദ്ധ്യാപകനായ ഒരു പുരോഹിതൻ ജോലിക്കുശേഷം സമീപത്തുള്ള മഠത്തിലാണ് സ്ഥിരമായി വിശ്രമിക്കാറുള്ളത്. കന്യകാമഠത്തിൽ വൈദികനു പ്രത്യേക മുറിയുണ്ട്. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് സ്ഥിരമായി പ്രഭാഷണം നടത്തിക്കൊണ്ടിരുന്നത്. കേൾക്കാൻ മാത്രമല്ല, ഇവിടെ കന്യാസ്ത്രീകൾ വിധിക്കപ്പെട്ടത്. പ്രായോഗിക പരിശീലനത്തിൽ മനംമടുത്ത ഒരു സന്ന്യസ്ത അവരുടെ പുരുഷ സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയെങ്കിലും അദ്ദേഹത്തിനു പ്രതികരിക്കാൻ പ്രാപ്തിയുണ്ടായിരുന്നില്ല. മഠത്തിലെ ഏതാണ്ടെല്ലാ സന്ന്യാസിനികൾക്കും തറവായ പരിശീലനം നല്‍കിയ പുരോഹിതൻ അദ്ധ്യാപകവൃത്തിയിൽ നിന്നു വിരമിക്കുന്നതുവരെ ഇതു തുടർന്നുവെന്നും ലൂസി കളപ്പുര ആരോപിക്കുന്നു.