swift

കണ്ണൂർ: നഗരത്തിന്റെ ഒത്ത നടുക്കായി സർക്കാർ ഉദ്യോഗസ്ഥന്റെ മൃതദേഹം കാറിൽ കണ്ടെത്തി. പൊന്നാനി അസിസ്റ്റന്റ് ലേബർ ഓഫീസർ ഇ.വി. ശ്രീജിത്തിന്റെ മൃതദേഹമാണ് താലൂക്ക് ഓഫീസ് വളപ്പിലുള്ള ലേബർ കോടതിയുടെ മുൻപിൽ നിർത്തിയിട്ട കാറിലായി കണ്ടെത്തിയത്. ഈ വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കണ്ണൂർ ടൗൺ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയാണ് ശ്രീജിത്ത്. കാറിന്റെ മുൻഭാഗത്ത് ഇടതുവശത്തായി ഇരിക്കുന്ന നിലയിലായിരുന്നു ശ്രീജിത്തിന്റെ മൃതദേഹം കണ്ടെടുത്തത്.

ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള കാറ് തന്നെയാണിത്. കാറിന്റെ മുൻഭാഗത്ത് ഉറപ്പിച്ചിരുന്നു റെയർ ക്യാമറ താഴെ വീണു കിടക്കുന്നത് കാറിനുള്ളിൽ മൽപ്പിടിത്തം ഉണ്ടായതിന്റെ ലക്ഷണമായി പൊലീസ് കരുതുന്നു. വാഹനത്തിനുള്ളിൽ നിന്നും മദ്യത്തിന്റെ സാന്നിദ്ധ്യവും പൊലീസ് കണ്ടെടുത്തു. ശ്രീജിത്ത് രാത്രി വൈകിയും താലൂക്ക് ഓഫീസ് വളപ്പിൽ വച്ച് മദ്യപിക്കാനായി എത്തിയതാണോ എന്നും പൊലീസിന് സംശയമുണ്ട്. എന്നാൽ മരണം സംബന്ധിച്ച് കൃത്യമായ നിഗമനത്തിൽ എത്താൻ പൊലീസിന് സാധിച്ചില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ദ്ധരുടെ പരിശോധനയും നടക്കുന്നുണ്ട്.