മുംബയ്: മഹാരാഷ്ട്രയിൽ ബി.ജെ.പിയിൽ വീണ്ടും പൊട്ടിത്തെറി. തന്നെ നിയമസഭ കൗൺസിൽ അംഗമായോ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷയായോ നിയമിച്ചില്ലെങ്കിൽ പാർട്ടി വിട്ട് ശിവസേനയിലേക്ക് പോകുമെന്ന് സൂചന നൽകി ബി.ജെ.പി നേതാവ് പങ്കജ മുണ്ഡെ.12 എം.എൽ.എമാരും തനിക്കൊപ്പമുണ്ടാകുമെന്ന അവകാശവാദം അവർ മുന്നോട്ട് വച്ചതായും റിപ്പോർട്ടുണ്ട്.
തന്റെ ട്വിറ്റർ അക്കൗണ്ടിൽ ബി.ജെ.പി നേതാവ് എന്ന വിശേഷണം പങ്കജ മുണ്ഡെ നീക്കം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യം മാറിയതിനാൽ തന്റെ നിലപാടിലും മാറ്റമുണ്ടാകുമെന്നും, ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമ പ്രഖ്യാപനം ഈ മാസം 12ന് നടത്തുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.സി.പിയുടെ ധനഞ്ജയ് മുണ്ഡെയോട് പങ്കജ മുണ്ഡെ തോറ്റിരുന്നു. പാർട്ടിയിലെ തന്നെ ചിലർ എതിരെ പ്രവർത്തിച്ചതാണ് തോൽവിക്ക് കാരണമെന്ന് അവർ ആരോപിച്ചിരുന്നു. ഫഡ്നാവിസല്ല മുഖ്യമന്ത്രി താനായിരിക്കുമെന്ന പങ്കജയുടെ പ്രഖ്യാപനം ചില ബി.ജെ.പി നേതാക്കളിൽ അനിഷ്ടമുണ്ടാക്കിയിരുന്നു. ഇതാാം വോട്ട് മറിയാനുണ്ടായ കാരണമെന്ന് പങ്കജ ആരോപിച്ചിരുന്നു
അതേസമയം, ശിവസേന മുഖപത്രമായ സാമ്നയിൽ പങ്കജ മുണ്ഡെയുടെ അവകാശവാദങ്ങൾ സ്ഥിരീകരിക്കുന്ന ചില റിപ്പോർട്ടുകൾ വന്നിരുന്നു. 170ൽ നിന്ന് 182 പേരിലേക്ക് ത്രികക്ഷി സർക്കാരിന്റെ പിന്തുണ പോകുമെന്ന് ലേഖനത്തിൽ പറയുന്നു. പങ്കജ മുണ്ഡെ ശിവസേനയിലേക്ക് പോയാൽ അത് ബി.ജെ.പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും.