മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരം ഷെയ്ൻ നിഗം തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. അതും തമിഴ്, തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരമായ ചിയാൻ വിക്രമിനൊപ്പമാണ് ഷെയ്ൻ തമിഴിൽ തുടക്കം കുറിക്കുക. അടുത്തിടെ ഒരു ഓൺലൈൻ മാദ്ധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് തമിഴ് സിനിമയിൽ താൻ രംഗപ്രവേശം ചെയ്യുന്ന വിവരം ഷെയ്‌ൻ നിഗം ആദ്യമായി വെളിപ്പെടുത്തിയത്. 'വിക്രം 58' എന്നാണ് ഈ ചിത്രത്തിന് ഇപ്പോൾ പേര് നൽകിയിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഷെയ്ൻ വിക്രം ചിത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് എത്തുക എന്നാണ് വിവരങ്ങൾ. റഷ്യയിൽ വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്യുക. ഷെയ്‌നിന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആയിരിക്കും ഈ ചിത്രം എന്നും കരുതപ്പെടുന്നു.
അതേസമയം, നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ നടന്റെ സിനിമകളുടെ ചിത്രീകരണവും അനുബന്ധ പ്രവർത്തികളും നിർത്തിവയ്ക്കാൻ ഉള്ള തീരുമാനം നിർമാതാക്കളുടെ സംഘടന ഉപേക്ഷിക്കണമെന്ന് മലയാള സിനിമാ സംവിധായകരുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടിരുന്നു. ഷെയ്‌നിനെ തിരുത്താനുള്ള ഉത്തരവാദിത്തം നിർമ്മാതാക്കൾക്കും സംവിധായകർക്കുമുണ്ടെന്നും സംഘടന പറഞ്ഞിട്ടുണ്ട്. ഷെയ്‌നും നിർമാതാക്കളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ എത്രയും വേഗം ഒത്തുതീർപ്പാക്കണം എന്നതാണ് ഡയറക്‌ടേഴ്‌സ് യൂണിയന്റെ നിലപാട്.
ഇക്കാര്യമാണ് ഫെഫ്ക ജനറൽ സെക്രട്ടറിക്ക് നൽകിയ കത്തിൽ ഡയറക്‌ടേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഡയറക്‌ടേഴ്‌സ് യൂണിയന്റെ കത്ത് ലഭിച്ച സാഹചര്യത്തിൽ ഫെഫ്ക തിങ്കളാഴ്‌ച 'അമ്മ'യ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കത്ത് നൽകും. എത്രയും വേഗം യോഗം വിളിച്ച് ചർച്ചകൾ നടത്തണം എന്നായിരിക്കും ഈ കത്തുകളിൽ ഫെഫ്ക ആവശ്യപ്പെടുക. സമവായ ചർച്ചകൾ ഈ മാസം അഞ്ചിന് നടക്കാനാണ് സാദ്ധ്യത. അജ്മീരിലേക്ക് യാത്ര പോയിരിക്കുന്ന ഷെയ്ൻ നാലാം തീയതിയാണ് മടങ്ങിയെത്തുക.