pankaja-munde

മുംബയ്: മഹാരാഷ്ട്ര ബി.ജെ.പിയിലെ മുതിർന്ന അംഗവും മുൻ മന്ത്രിയുമായ പങ്കജ മുണ്ടെ പാർട്ടി വിട്ട് ശിവസേനയിൽ ചേരുമെന്ന് റിപ്പോർട്ട്. പങ്കജ മുണ്ടെ ട്വിറ്റർ ബയോയിൽ നിന്നു 'ബി.ജെ.പി' വിശേഷണം നീക്കം ചെയ്തു. നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിൽക്കുന്ന ഫോട്ടോ, വാട്സ് ആപ്പ് ഡിപിയിൽ നിന്നു മാറ്റിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണിവർ.

ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ ഈ മാസം 12ന് അനുഭാവികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ പാർട്ടിവിടുമെന്ന പ്രഖ്യാപനമുണ്ടാകുമെന്നാണ് വിലയിരുത്തൽ. മുൻ കേന്ദ്രമന്ത്രിയും പ്രമുഖ ബി.ജെ.പി നേതാവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജ മുണ്ടെ തനിക്ക് 12 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.

ഇത് സംബന്ധിച്ച കുറിപ്പ് കഴിഞ്ഞ ദിവസം അവർ ഫേസ്ബുക്കിൽ മറാത്തി ഭാഷയിൽ പോസ്റ്റ് ചെയ്തിരുന്നു.

പാർട്ടി വിടാതിരിക്കാൻ തന്നെ നിയമസഭ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കുകയോ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം നൽകുകയോ ചെയ്യണമെന്നാണ് പങ്കജ മുണ്ടെയുടെ ആവശ്യം. എൻ.സി.പിയുടെ ധനഞ്ജയ് മുണ്ടെയോട് തിരഞ്ഞെടുപ്പിൽ പങ്കജ മുണ്ടെ പരാജയപ്പെട്ടിരുന്നു. ബി.ജെ.പി നേതാക്കളിൽ ചിലർ എതിരേ പ്രവർത്തിച്ചതാണ് തോൽവിക്ക് കാരണമെന്നാണ് ആരോപണം. ഫഡ്നാവിസല്ല താനായിരിക്കും മുഖ്യമന്ത്രി എന്ന പ്രഖ്യാപനം ചില ബി.ജെ.പി നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതാകാം വോട്ട് മറിക്കാനുള്ള കാരണമെന്നും ഇവർ ആരോപിക്കുന്നു.

ശിവസേനയുടെ മുഖപത്രമായ സാമ്നയിൽ പങ്കജ മുണ്ടെയുടെ ചില റിപ്പോർട്ടുകൾ പുറത്തു വന്നതും പാർട്ടി മാറ്റം സൂചിപ്പിക്കുന്നതാണ്. 170 പേരല്ല 182 പേരിലേക്ക് ത്രികക്ഷി സർക്കാരിന്റെ പിന്തുണ പോകുമെന്ന് സാമ്നയിലെ ലേഖനത്തിൽ പറയുന്നുണ്ട്. പങ്കജ മുണ്ടെയുടെ പുതിയ നീക്കം മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയായേക്കും.