ജയ്‌പൂർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ കാണാതായ ആറു വയസുകാരിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ശനിയാഴ്ച മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ കുറ്റിക്കാട്ടിൽ നിന്നാണ് ലഭിച്ചത്. ഇതിന് സമീപത്തുള്ള വയലിൽ വരെ നാട്ടുകാർ കുട്ടിക്കായി തെരച്ചിൽ നടത്തിയിരുന്നു.
ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഒരു സ്പോർട്സ് പ്രോഗ്രാമിൽ പങ്കെടുക്കാനായി ശനിയാഴ്ച സ്കൂളിൽ എത്തിയിരുന്നു. പരിപാടിക്ക് ശേഷം വൈകിട്ട് മൂന്നിന് സ്കൂൾ വിട്ടുവെങ്കിലും പെൺകുട്ടി വീട്ടിൽ എത്തിയില്ല. വീട്ടുകാർ തെരച്ചിൽ നടത്തിയിട്ടും ഫലമില്ലാതായതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു.
പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഉൗർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ സ്കൂൾ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജഗ്ഗു റാം പറഞ്ഞു. ഒന്നിൽ കൂടുതൽ പേർ കുട്ടിയെ ഉപദ്രവിച്ചിരിക്കാമെന്നാണ് അനുമാനമെന്നും മെഡിക്കൽ റിപ്പോർട്ട് വന്നാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ജനരോഷം ആളിക്കത്തുകയാണ്.