devendra-fadnavis

ബംഗളൂരു: മഹാരാഷ്ട്രയിൽ വേണ്ടത്ര ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും തിരക്കിട്ട് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് തിരികെ നൽകാനെന്ന് ബി.ജെ.പി നേതാവും എം.പിയുമായ അനന്ത് കുമാർ ഹെഗ്‌ഡെ. ഇല്ലെങ്കിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാർ ഈ തുക ദുരുപയോഗം ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

'ഫഡ്നാവിസ് 80 മണിക്കൂറോളമാണ് മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. 40,000 കോടിയുടെ കേന്ദ്ര ഫണ്ട് തിരികെ കേന്ദ്രത്തിന് കൈമാറുന്നതിന് ഫഡ്നാവിസിന് 15 മണിക്കൂർ ധാരാളമായിരുന്നു. ഈ തുക സംരക്ഷിക്കുന്നതിന് ബി.ജെ.പി നടത്തിയ ഒരു നാടകമായിരുന്നു ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ'- അനന്ത് കുമാർ പറഞ്ഞു.

ശിവസേന, എൻ.സി.പി, കോൺഗ്രസ് കക്ഷികൾ സർക്കാർ രൂപീകരണത്തിന് ഒരുങ്ങുമ്പോഴാണ് തിരക്കിട്ട് ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തത്. എൻ.സി.പി നേതാവായ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നു വ്യക്തമായതിനെ തുടർന്ന് പിന്നീട് ഇവർ രാജിവച്ചു. അതിനു ശേഷമാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായത്.

 നിഷേധിച്ച് ഫഡ്നാവിസ്

മുഖ്യമന്ത്രിയായിരുന്നുകൊണ്ട് അത്തരത്തിലുള്ള പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഫഡ്നാവിസ് പ്രതികരിച്ചു.