പാരിസ്: ഫുട്ബാൾ ആരാധകരെ ആവേശത്തിലാക്കി ബാലൺദ്യോർ പുരസ്കാരം മണിക്കൂറുകൾക്കകം പ്രഖ്യാപിക്കും. കഴിഞ്ഞതവണത്തേതിൽ നിന്നും വ്യത്യസ്തമായി ലയണൽ മെസിയാണ് ഇത്തവണ പുരസ്കാര സാദ്ധ്യതയിൽ മുന്നിൽ.
എന്നാൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മു്പാ തന്നെ ജേതാക്കളുടെ പട്ടിക പുറത്തായി എന്നതാണ് ഏറ്റവും പുതുതായി പ്രചരിപ്പിക്കുന്നത്.. ബാലൺദ്യോർ റാങ്ക് ലിസ്റ്റ് എന്ന പേരിലുള്ള ഒരു പട്ടികയുടെ സ്‌ക്രീൻഷോട്ടാണ് ഓൺലൈനിൽ വ്യാപകമായി പ്രചിരിക്കുന്നത്.. പോസ്റ്റ് വ്യാജമാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
പുറത്തായ ഈ പട്ടിക അനുസരിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ അർജന്റൈൻ സൂപ്പർതാരം ലയണൽ മെസിക്കാണ് പുരസ്‌കാരം. 10 കളിക്കാരുടെ പേരും അവർക്ക് ലഭിച്ചിരിക്കുന്ന പോയന്റും ഉള്‍ക്കൊള്ളുന്നതാണ് പുറത്തായ പട്ടിക. 446 പോയന്റ് നേടിയാണ് മെസി ഒന്നാമത് നില്‍ക്കുന്നത്. 382 പോയന്റുമായി ലിവർപൂളിന്റെ ഹോളണ്ട് താരം വിർജിൽ വാൻഡൈക്കാണ് രണ്ടാമത്. മുഹമ്മദ് സലാ മൂന്നാമതും ക്രിസ്റ്റിയാനോ റൊണാൾഡോ നാലാമതുമാണ്.
ലോകത്തിലെ മികച്ച ഫുട്ബോള്‍ താരത്തിന് ഫ്രഞ്ച് മാസികയായ 'ഫ്രാൻസ് ഫുട്‌ബോൾ' നൽകിവരുന്ന ബാലൺദ്യോർ പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾമാത്രമാണ് ബാക്കിയുള്ളത്.
ഫിഫയും ബാലൺദ്യോറും വഴിപിരിഞ്ഞ ശേഷം നടക്കുന്ന നാലാമത്തെ പുരസ്‌കാര പ്രഖ്യാപന ചടങ്ങാണ് ഇത്തവണത്തേത്. 2016 മുതലാണ് ബാലൺദ്യോർ പുരസ്‌കാരം വെവ്വേറെ നല്‍കിവരുന്നത്. കഴിഞ്ഞ വർഷം റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ചാണ് പുരസ്‌കാരം നേടിയത്.