തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 12000ലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരെയും ചലച്ചിത്രപ്രേമികളെയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങി. ആറിനാണ് മേള തുടങ്ങുന്നത്. പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം 14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. 14 തിയേറ്ററുകളിലായി 8998 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. 3500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്ററായ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി. മിഡ്നൈറ്റ് സ്ക്രീനിംഗ് ചിത്രമായ ഡോർലോക്ക് ഉൾപ്പെടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. മേളയുടെ നാലാം ദിനം രാത്രി 12നാണ് ചിത്രത്തിന്റെ പ്രദർശനം. ബാർക്കോ ഇലക്ട്രോണിക്സിന്റെ നൂതനമായ ലേസർ ഫോസ്ഫർ ഡിജിറ്റൽ പ്രൊജക്ടറാണ് ഇത്തവണ നിശാഗന്ധിയിൽ പ്രദർശനത്തിന് ഉപയോഗിക്കുന്നത്. അതേ ഗുണനിലവാരമുള്ള പുതിയ സ്ക്രീനും ഉപയോഗിക്കും. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകൾ നടക്കുന്നതും നിശാഗന്ധിയിലാണ്.
സില്വനർ സ്ക്രീൻ 4 കെ പ്രൊജക്ഷൻ സംവിധാനം ഉള്ള ഏക തിയേറ്ററായ ടാഗോറിൽ 900 ലധികം സീറ്റുകളാണുള്ളത്. കൈരളി, ശ്രീ, നിള എന്നിവയിലായി 1013 സീറ്റുകളും കലാഭവനിൽ 410 സീറ്റുകളുമുണ്ട്. സിനിമകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ, ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. റിസർവേഷൻ സീറ്റുകളിലെ പ്രവേശനത്തിന് ശേഷമേ മറ്റു പ്രതിനിധികൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
ക്യൂ നില്കാതെ തന്നെ ഭിന്നശേഷിക്കാർക്കും എഴുപത് കഴിഞ്ഞവർക്കും തിയേറ്ററുകളിൽ പ്രവേശനം ലഭിക്കും. ഭിന്നശേഷിക്കാർക്കായി തിയേറ്ററുകളിൽ റാമ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി 250 ഓളം വനിതാ വോളന്റിയർമാരുടെ സേവനവും ലഭ്യമാകും. പരാതികൾ പരിഹരിക്കാൻ പ്രത്യേക കമ്മിറ്റിക്കും അക്കാഡമി രൂപം നൽകിയിട്ടുണ്ട്.
ഇതിനകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ഡെലിഗേറ്റുകൾക്കുള്ള പാസ് വിതരണം നാളെ ആരംഭിക്കും. ഒഴിവുള്ള പാസുകൾക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടരുകയാണ്. 1500 രൂപയാണ് എല്ലാ വിഭാഗങ്ങൾക്കും രജിസ്ട്രേഷൻ ഫീസായി ഈടാക്കുന്നത്.