chandrayan-2

വാഷിംഗ്ടൺ: ചന്ദ്രപര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ ഉപഗ്രഹമായ ചന്ദ്രയാന്‍ 2വിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയാണ് ഈ വിവരം അറിയിച്ചത്. വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്. ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്തതിന് ശേഷമാണ് നാസയുടെ സ്ഥിരീകരണം വരുന്നത്.

ചിത്രത്തില്‍ നീല നിറത്തില്‍ അടയാളപ്പെടുത്തിയത് ലാന്‍ഡര്‍ പതിക്കുമ്പോൾ മണ്ണിനുണ്ടായ വ്യത്യാസമാണ്. പച്ച നിറത്തില്‍ അടയാളപ്പെടുത്തിയതാണ് ലാന്‍ഡറിന്റെ പൊട്ടിത്തകര്‍ന്ന അവശിഷ്ടങ്ങള്‍. സെപ്തംബര്‍ ഏഴിന് പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. അതിനു ശേഷം ലാന്‍ഡറുമായുള്ള ആശയ വിനിമയം പുനഃസ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിരുന്നില്ല.

തമിഴ്‌നാട് സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയതെന്നും നാസ പറയുന്നു. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെന്ന് ഉറപ്പിച്ചതോടെ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ എല്‍.ആര്‍.ഒ പ്രൊജക്ടുമായി ബന്ധപ്പെട്ടു. ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നീ ദിവസങ്ങളിലെ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഇത് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണെന്ന് ഉറപ്പിച്ചതെന്ന് നാസ വ്യക്തമാക്കുന്നു.

The #Chandrayaan2 Vikram lander has been found by our @NASAMoon mission, the Lunar Reconnaissance Orbiter. See the first mosaic of the impact site https://t.co/GA3JspCNuh pic.twitter.com/jaW5a63sAf

— NASA (@NASA) December 2, 2019