കിവ്: അമ്മയായതിനെത്തുടർന്ന് മിസ് വേൾഡ് മത്സരത്തിൽ നിന്ന് വിലക്കിയതിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി മുൻ മിസ് ഉക്രയിൻ വെറോനിക്ക ഡിഡുസെങ്കോ. ഇത്തരത്തിലുള്ള ചട്ടം മത്സരത്തിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള നിയമനടപടികൾക്ക് അവർ തുടക്കമിട്ടു. അതോടൊപ്പം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വെറോനിക്ക #righttobeamother ക്യാമ്പയിനിന് തുടക്കം കുറിച്ചു.
'മിസ് വേൾഡിലെ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു, എല്ലാ സ്ത്രീകളെയും മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കുക. “#MissUkraine കിരീടം നേടിയതിന് ശേഷം മിസ് വേൾഡിൽ മത്സരിക്കാൻ എന്നെ അനുവദിക്കാത്തതിന്റെ കാരണം ഞാൻ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയായതുമാണ്. സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അമ്മമാരെയും വിവാഹിതരായ സ്ത്രീകളെയും മിസ് വേൾഡ് വിലക്കുന്നു' - 24 കാരിയായ വെറോനിക്ക ഡിഡുസെങ്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സംഘാടകർ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച ഡിഡുസെങ്കോ, ആഗോള സൗന്ദര്യമത്സരങ്ങൾ “ഇരുണ്ട യുഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി തോന്നുന്നു” എന്നും അഭിപ്രായപ്പെട്ടു. കൂടാതെ തനിക്ക് കിരീടം വേണ്ടെന്നും അവർ കുറിച്ചു. 2018 ൽ മിസ് ഉക്രെയ്ൻ കിരീടമണിഞ്ഞ ഡിഡുസെങ്കോയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ടെന്ന് സംഘാടകർ കണ്ടെത്തിയതിനെത്തുടർന്ന് മിസ് വേൾഡ് മത്സരത്തിൽ നിന്ന് അവരെ അയോഗ്യയാക്കിയിരുന്നു.
വിവാഹിതരും അമ്മമാരുമായ സ്ത്രീകളെ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കരുതെന്ന നിയമം 2010 ൽ റദ്ദാക്കിയിരുന്നു. എന്നാൽ ഇത് മിസ് വേൾഡ് സംഘാടകർ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ഡിഡുസെങ്കോ ലണ്ടനിൽ നിയമ നടപടികൾ ആരംഭിച്ചു.