kerala

തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ യുവാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. തിരുവനന്തപുരം പോത്തൻകോട് ജംഗ്ഷനിലാണ് സംഭവം. മർദ്ദനത്തിൽ പരിക്കേറ്റ നന്നാട്ടുകാവ് പണയിൽ വീട്ടിൽ അനൂപ് (29)​ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അനൂപിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് വിനീതിനും പരിക്കുണ്ട്. അനൂപിനെ മർദ്ദിച്ച ഷിബു വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഷിബുവിനെ രണ്ടു പേർ ചേർന്നു മർദിച്ചതായി കാണിച്ച് ഭാര്യ പ്രതിഭയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഷിബുവും സുഹൃത്തും ചേർന്ന് അനൂപിനെ റോഡിൽ തള്ളിയിട്ട് മർദിക്കുകയും ചവിട്ടുകയും ചെയ്യുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബൈക്കിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗവും ഏറ്റുമുട്ടാൻ ഇടയായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നു. തിരക്കേറിയ സമയത്ത് നാട്ടുകാരും യാത്രക്കാരും നോക്കിനിൽക്കെയാണു യുവാക്കൾ മർദ്ദിച്ചത്. ഇരുഭാഗത്തു നിന്നും വന്ന വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നു. നാട്ടുകാർ ഇടപെട്ടതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞിട്ടും പൊലീസുകാർ സ്ഥലത്തെത്തിയില്ലെന്നും ആക്ഷേപമുണ്ട്. പരിക്കേറ്റ അനൂപിനെ പ്രദേശവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.