kerala-government

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ പുനഃസംഘടനയ്ക്കൊരുങ്ങുന്നതായി റിപ്പോർട്ട്. മന്ത്രിസഭയുടെ കാലാവധി തീരാൻ 17 മാസം മാത്രം ബാക്കി നിൽക്കെയാണ് മന്ത്രിസഭ അഴിച്ചുപണിക്കൊരുങ്ങുന്നത്. മന്ത്രിസഭയിലെ സി.പി.എം മന്ത്രിമാരെയാകും മാറ്റുക. മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ,​ എ.സി മൊയ്തീൻ എന്നിവരെയാണ് മാറ്റുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടാണ് മന്ത്രിസഭയിൽ അഴിച്ചുപണിയെന്നാണ് സൂചന. മൂന്ന് മുതല്‍ അഞ്ച് പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കാനാണ് ഒരുങ്ങുന്നത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മന്ത്രിസഭയിലെത്തിയേക്കും. പകരം മുതിര്‍ന്ന അംഗങ്ങളായ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കര്‍ സ്ഥാനത്തേക്കെത്തും. വനിതാ മന്ത്രിമാരായ കെ.കെ.ശൈലജയും ജെ.മേഴ്‌സിക്കുട്ടിയമ്മയും തൽസ്ഥാനത്ത് തുടരും. കൂടാതെ ഒരു വനിതാ മന്ത്രിയെ കൂടി ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ധനമന്ത്രി തോമസ് ഐസക്, വൈദ്യുതി മന്ത്രി എം.എം.മണി, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ തുടങ്ങിയവര്‍ സ്ഥാനത്ത് തന്നെ തുടരുമെന്നാമാണ് റിപ്പോർട്ടുകൾ.