spg

ന്യൂഡൽഹി: എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതി രാജ്യസഭ പാസാക്കി. 1988ലെ സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് രാജ്യസഭ പാസാക്കിയത്. മുമ്പ് ലോക്‌സഭ ബിൽ പാസാക്കിയിരുന്നു. അതേസമയം,​ ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

നിയമ ഭേദഗതിയിൽ കോൺഗ്രസ് വിശദീകരണം തേടിയിരുന്നു. ഇതിന് അഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ മറുപടിയിൽ തൃപ്തരാകാതെയാണ് കോൺഗ്രസ് സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. അതേസമയം,​ ഗാന്ധി കുടുംബത്തെ ഉദ്ദേശിച്ചാണ് നിയമ ഭേദഗതി കൊണ്ടുവരുന്നതെന്നത് ആരോപണം മാത്രമാണെന്ന് അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി.

'ഈ ബില്ല് കൊണ്ടുവരുന്നതിന് മുമ്പ് തന്നെ സുരക്ഷ അവലോകനം ചെയ്ത ശേഷം ഗാന്ധി കുടുംബത്തിന് നൽകിയ എസ്.പി.ജി സുരക്ഷ പിൻവലിച്ചിരുന്നു. നിയമ ഭേദഗതിയും ഗാന്ധി കുടുംബത്തിന് നൽകിയിരുന്ന എസ്.പി.ജി സുരക്ഷ പിൻവലിക്കലും തമ്മിൽ ഒരു ബന്ധവുമില്ല'- അമിത്ഷാ പറഞ്ഞു.

സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കുള്ള എസ്.പി.ജി സുരക്ഷ എടുത്തു കളഞ്ഞത് രാഷ്‌ട്രീയ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ഗാന്ധി കുടുംബം വിദേശ യാത്രകളിൽ അടക്കം 600 തവണ സ്വകാര്യ യാത്രകളിൽ എസ്.പി.ജി സുരക്ഷ വേണ്ടെന്നു വച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അന്ന് മറുപടി നൽകിയിരുന്നു.