p-chidambaram

ന്യൂഡൽഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസിൽ മുന്‍ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന് ജാമ്യം. ഇന്ന് കേസ് പരിഗണിക്കവെ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ആര്‍. ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. കോടതിയുടെ അനുമതിയില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്നും സുപ്രീം കോടതി അറിയിച്ചു.

തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത്. ഈ കേസുമായി ബന്ധപ്പെട്ട് മാദ്ധ്യങ്ങളുമായി അഭിമുഖങ്ങള്‍ നടത്തുകയോ പരസ്യ പ്രസ്താവനകള്‍ നടത്തുകയോ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.106 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങാന്‍ പോകുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ചിദംബരത്തിന്റെ വാദം. എന്നാൽ,​ സാമ്പത്തിക കുറ്റകൃത്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു.

ചിദംബരം മന്ത്രിയായിരിക്കെ 2007ലാണ് ഐ.എൻ.എക്‌സ് മീഡിയക്ക് വിദേശത്തുനിന്ന് മുതൽ മുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്‌.ഐ.പി.ബി) അനുമതി ലഭിച്ചത്. ഈ അനുമതി ലഭ്യമാക്കുന്നതിൽ അഴിമതി നടന്നെന്നാണ് കേസ്. ചിദംബരത്തിന് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ കാർത്തി ചിദംബരം ട്വിറ്ററിൽ ട്വീറ്റ് പങ്കുവച്ചു.

Phew. At last after 106 days :)

— Karti P Chidambaram (@KartiPC) December 4, 2019