amit-sha-

മുംബയ്: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി അദ്ധ്യക്ഷനുമായ അമിത് ഷാ ആരോപണ വിധേയനായ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണത്തിന് സാദ്ധ്യതയെന്ന് റിപ്പോർട്ട്. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറും അതിനോട് യോജിച്ചതായും റിപ്പോർട്ടുണ്ട്. ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും 2018ൽ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഉദ്ധവ് താക്കറെ.

എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം അടക്കമുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ പിന്തുടരുമ്പോൾ ലോയ കേസിൽ അന്വേഷണം ആരംഭിച്ച് ബി.ജെ.പിക്കെതിരെ പ്രതിരോധം തീർക്കാനാണ് മഹാരാഷ്ട്രയിലെ ത്രികക്ഷി സർക്കാർ പദ്ധതിയിടുന്നത്. ലോയ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും പുനരന്വേഷണ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ സംശയം ശേഷിക്കുന്നുണ്ടെന്നാണു വാർത്തകളിൽ നിന്ന് മനസിലാക്കുന്നതെന്ന് ശരദ് പവാർ വ്യക്തമാക്കിയിരുന്നു.

സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേൾക്കുന്ന മുംബയ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ, 2014 ഡിസംബർ ഒന്നിനാണു നാഗ്പുർ സിവിൽ ലെയ്നിനടുത്തുള്ള ഗസ്റ്റ് ഹൗസിൽ ജസ്റ്റിസ് ലോയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹജഡ്ജി സ്വപ്ന ജോഷിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണു നാഗ്‌പുരിലെത്തിയത്. മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു കോടതി വിധി. വ്യാജ ഏറ്റുമുട്ടൽ കേസിൽ പിന്നീട് അമിത് ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തു.