കൊച്ചി: സ്കൂളിലെ മുതിർന്ന കുട്ടികൾ ചെറിയ ക്ലാസുകളിലെ കുട്ടികളോട് നടത്തുന്ന ലൈംഗിക ചൂഷണങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ പുറത്ത്. സ്കൂളുകൾ കേന്ദ്രീകരിച്ച് കുടുംബശ്രീയുടെ സ്നേഹിത അറ്റ് സ്കൂൾ കൗൺസിലിംഗിലാണ് ഇത്തരം സംഭവങ്ങൾ പുറത്തെത്തുന്നത്. പഠനത്തിലും കളികളിലും പിന്നാക്കംപോയ കുട്ടിയെ കൗൺസിലിംഗിനെത്തിച്ചപ്പോഴാണ് സംഭവം വീട്ടുകാർപോലും അറിയുന്നത്. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസുകാരനായ വിദ്യാർഥി സ്ഥിരമായി ചെറിയ ക്ലാസിലെ കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും കുട്ടിയെ കൗൺസിലിംഗിന് എത്തിച്ചപ്പോഴാണ് മൊബൈൽ ഫോൺ ദുരുപയോഗമാണ് സ്‌കൂളുകളിൽ നടക്കുന്നതെന്നു തിരിച്ചറിഞ്ഞത്.
കൗൺസിലിംഗിനിടെ ആറാം ക്ലാസുകാരിയായ വിദ്യാർത്ഥിനി പറഞ്ഞത് ഇങ്ങനെ, ‘‘രസമുള്ളൊരു കാഴ്ച കാണിച്ചുതരാമെന്നു പറഞ്ഞാണ് മുതിർന്ന ക്ളാസിലെ ചേട്ടൻമാർ വിളിക്കുന്നത്. മൊബൈലിൽ ചില ചിത്രങ്ങൾ കാണിക്കും. ഇങ്ങനെ ചെയ്യണമെന്നു പറയും. ആദ്യമൊക്കെ പേടിയായിരുന്നു. പിന്നീട് അതു ശീലമായി’’. വീടിന് സമീപമുള്ള ചേട്ടന്മാരാണ് കുട്ടികൾക്ക് ഇത്തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും നൽകുന്നതെന്നാണ് മുതിർന്ന കുട്ടികൾ പറയുന്നത്. കൗൺസിലിംഗിന് വിധേയരാക്കിയ വിദ്യാർത്ഥികളിൽ മിക്കവരുടെയും കൈവശം മൊബൈൽ ഫോണുകൾ ഉള്ളതായി കൗൺസലർമാർ പറയുന്നു.
ചൂഷണങ്ങളുമായി ബന്ധപ്പെട്ട് മാസം അഞ്ച് കേസുകൾവരെ കൗൺസിലർമാർ ശിശുക്ഷേമ സമിതിക്കു കൈമാറുന്നുണ്ട്. പോക്‌സോ ചുമത്തേണ്ട കേസുകളാണ് ഇതിലേറെയും. തുടർനടപടികൾ നിയമപരമായി നടക്കുമെന്നും അവർ അറിയിച്ചു. പ്രാപ്തരായ കൗൺസിലർമാരെ വച്ച് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബോധവത്കരണം നൽകണം. മടിയില്ലാതെ ഇത്തരം വിഷയം കുട്ടികളോടു പറഞ്ഞുകൊടുക്കാനുള്ള സാഹചര്യം വീടുകളിൽ ഉണ്ടാവണമെന്നും കൗൺസിലർമാർ പറയുന്നു.