kaumudy-news-headlines

1. എം.ജി സര്‍കലാശാല മാര്‍ക്ക് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് പങ്കില്ല എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാര്‍ക്ക് ദാനം എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനം ആയിരുന്നു എന്ന് സ്ഥിരീകരിച്ച് ഗവണര്‍. തെറ്റായ തീരുമാനം തിരിച്ചറിഞ്ഞ സിന്‍ഡിക്കേറ്റ് ബിരുദങ്ങള്‍ പിന്‍വലിക്കാന്‍ നടപടി എടുത്തു. എന്നാല്‍ ഇത് സംബന്ധിച്ച് വിവാദങ്ങള്‍ ഇല്ല. അതേസമയം,സാങ്കേതിക സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ തന്റെ സെക്രട്ടറി സമര്‍പ്പിച്ച കുറിപ്പിനെ കുറിച്ച് അറിയില്ല എന്നും ഗവര്‍ണര്‍. തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി എന്നായിരുന്നു ഗവര്‍ണറുടെ സെക്രട്ടറി നല്‍കിയ കുറിപ്പിലെ ആരോപണം.


2. വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കുന്ന നടപടികള്‍ ആരില്‍ നിന്നും ഉണ്ടാകരുത് എന്ന് ഗവര്‍ണറുടെ മുന്നറിയിപ്പ്. വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് വലിയ പാരമ്പര്യമുണ്ട് അതില്‍ വെള്ളം ചേര്‍ക്കരുത്. എം.ജി സര്‍വകലാശാല തെറ്റ് തിരിച്ചറിഞ്ഞു. അധികാര പരിധിയ്ക്ക് പുറത്തുള്ള നടപടിയാണ് സര്‍വകലാശാല കൈക്കൊണ്ടത്. തെറ്റ് തിരിച്ചറിഞ്ഞ സര്‍വകലാശാല അത് തിരുത്തി എന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഈ മാസം 16 ന് വി.സിമാരുടെ യോഗം വിളിക്കും. പ്രശ്നങ്ങള്‍ എല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും എന്നും അദ്ദേഹം അറിയിച്ചു. സാങ്കേതിക സര്‍വകലാശാലയിലെ മന്ത്രി കെ.ടി ജലീലിന്റെ ഇടപെടല്‍ ഗവര്‍ണറുടെ ഓഫീസ് സ്ഥിരീകരിച്ചു എന്ന തരത്തില്‍ ഉള്ള വാര്‍ത്തകള്‍ ആണ് നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ ആണ് ഗവര്‍ണറുടെ പ്രതികരണം. അതിനിടെ, വിഷയത്തില്‍ അധികാര ദുര്‍വിനിയോഗം ബോധ്യമായതോടെ മന്ത്രി കെ.ടി ജലീല്‍ രാജി വയ്ക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു
3. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഗോവ തീരത്തില്‍ നിന്നും 440 കിലോമീറ്റര്‍ അകലെയുള്ള ന്യൂനമര്‍ദ്ദം 12 മണിക്കൂറിന് ഉള്ളില്‍ ചുഴലിക്കാറ്റായി രൂപം കൊള്ളും എന്നാണ് റിപ്പോര്‍ട്ട്. ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദം ആയി മാറിയതായി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി ഇരുന്നു. എന്നാല്‍ ഈ ന്യൂന മര്‍ദ്ദങ്ങള്‍ കേരളത്തെ ബാധിക്കാന്‍ ഇടയില്ല എങ്കിലും കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും തെക്കു കിഴക്കന്‍ അറബി കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്ക് അറബി കടലിലും മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്
4. ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് ജാമ്യം. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഇന്ന് വൈകിട്ടോടെ ചിദംബരം ജയില്‍ മോചിതനാകും. 106 ദിവസങ്ങള്‍ക്ക് ശേഷം ആണ് ചിദംബരം ഇന്ന് ജയില്‍ മോചിതന്‍ ആവുന്നത്. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബഞ്ച് ആണ് ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്. ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് സി.ബി.ഐ, എന്‍ഫോഴ്സ്‌മെന്റ് ഡയറക്രേ്ടറ്റ് എന്നിവര്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരം അറസ്റ്റിലായത്. മീഡിയ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ചിദംബരം ജയിലില്‍ തുടരുക ആയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ചിദംബരത്തെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു
5. മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സഹപാഠികള്‍ക്ക് എതിരെ ആരോപണവും ആയി ഫാത്തിയമയുടെ പിതാവ്. ക്ലാസില്‍ ഉള്ളവര്‍ മാനസികമായി പീഡിപ്പിച്ചെന്ന് പിതാവ് ലത്തീഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മകളെ മാനസികമായി പീഡിപ്പിച്ചവരില്‍ മലയാളി വിദ്യാര്‍ത്ഥികളും ഉണ്ട്. ആരൊക്കെയാണ് ഇതിന് പിന്നില്‍ എന്ന് ഫാത്തിമ എഴുതി വച്ചിട്ടുണ്ട്. ഇവരുടെ പങ്കിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം എന്നും പിതാവ് ലത്തീഫിന്റെ ആവശ്യം. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനും അറിയാം. ഇവര്‍ക്കെതിരെ വ്യക്തപരമായ നിയമനടപടി സ്വീകരിക്കണം എന്നും പിതാവ്. പ്രധാനമന്ത്രിയും ആയി ഫാത്തിമയുടെ കുടുംബം ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം മകളുടെ മരണത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും എന്നും പിതാവ് പറഞ്ഞു.
6. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ കുടുംബം ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട് എങ്കിലും കൂടിക്കാഴ്ച്ചയ്ക്കുള്ള സമയത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ല. കൊല്ലം എം.പി എം.കെ പ്രേമചന്ദ്രനും കുടുംബത്തിന് ഒപ്പം പ്രധാനമന്ത്രിയെ കാണും. അന്വേഷണത്തില്‍ കേന്ദ്ര ഇടപെടല്‍ വേണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. കഴിഞ്ഞ മാസം ഒന്‍പതിന് ആണ് ഫാത്തിമയെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ ഫോണിലെ ആത്മഹത്യാ കുറിപ്പ് ഫോറന്‍സിക് വിഭാഗം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനയായ അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ വീണ്ടും ചോദ്യം ചെയ്യും .
7. തിരുവനന്തപുരം കൈതമുക്കില്‍ അമ്മ നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ ബാലാവകാശ കമ്മിഷനും ശിശുക്ഷേമ സമിതിയും രണ്ട് തട്ടില്‍. പട്ടിണിയെന്ന വാര്‍ത്ത വസ്തുതക്ക് നിരക്കാത്തത് എന്ന് ബാലാവകാശ കമ്മിഷന്‍ വ്യക്തമാക്കി. ശിശുക്ഷേമ സമിതി എഴുതി നല്‍കിയ പേപ്പറില്‍ അമ്മ ഒപ്പിടുക ആയിരുന്നു എന്നാണ് ബാലാവകാശ കമ്മിഷന്റെ നിലപാട്. എന്നാല്‍ അമ്മ നല്‍കിയ പരാതിയും ആയാണ് മുന്നോട്ടു പോയത് എന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി ദീപക് വ്യക്തമാക്കി