കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ക്കായി പൾസർസുനി എത്തിയത് വേറിട്ടവേഷത്തിൽ. ദിലീപ് ഒഴികെ കേസിലെ പ്രതികളായ പൾസർ സുനി അടക്കമുള്ളവരാണ് വിചാരണയ്ക്കെത്തിയത്. പ്രതികളായ മാർട്ടിൻ, പ്രദീപ്, വിജേഷ് എന്നിവരുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയാനായി ഈ മാസം പതിനൊന്നിലേക്ക് മാറ്റി. തന്റെ കുറ്റസമ്മത മൊഴിയുടെ വീഡിയോ ദൃശ്യത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന ഒന്നാംപ്രതിയായ പൾസർ സുനിയുടെ ഹർജിയും ജഡ്‌ജി ഹണി എം.വർഗീസ് അതേദിവസത്തേക്കു തന്നെയാണ് മാറ്റിയത്.
കോടതിയിൽ മറ്റു പ്രതികൾക്കൊപ്പം വെള്ള മുണ്ടും നീല ഷർട്ടും ധരിച്ചാണ് പൾസർ സുനി കോടതിയിൽ വിചാരണയ്ക്കെത്തിയത്. നെറ്റിയിൽ കുറിയും തൊട്ടിട്ടുണ്ട്. കയ്യിൽ ചുവപ്പ് ചരടും ധരിച്ച് ഒരു കയ്യിൽ തൂവാലയുമുണ്ടായിരുന്നു. കല്യാണ ചെറുക്കനെ പോലെ ഒരുങ്ങിയാണ് പൾസർസുനി കോടതി മുറിയിലെത്തിയത്. രണ്ട് പോലീസുകാരും പ്രതിക്കൊപ്പമുണ്ടായിരുന്നു.
അതേസമയം, കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ പരിശോധിക്കാൻ കമ്പ്യൂട്ടർ വിദഗ്ദ്ധന്റെ സേവനം തേടുകയാണെന്നും ഇതിനായി രണ്ടാഴ്ച അനുവദിക്കണമെന്നും ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകാനാവില്ലെങ്കിലും ഇതു കാണാൻ ദിലീപിനെ അനുവദിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങൾ ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലാബിൽ പരിശോധിച്ച് വിദഗ്ദ്ധാഭിപ്രായം തേടാൻ ഒരു വിദഗ്ദ്ധന്റെ സേവനം ആവശ്യമുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചത്. ഇവ കാണാൻ മാത്രമാണ് അനുമതിയുള്ളതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.